Thursday, January 11, 2018

അതേ ഞാന്‍ തന്നെ.. :)

ഒന്നോര്‍ത്താല്‍ രസമാണ് കാര്യങ്ങള്‍ .. :)

ജീവിതത്തില്‍ പലപ്പോഴും നമ്മുടെ ഇഷ്ടത്തിന് വിപരീതമായായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക.. നമ്മുടെ സ്വപ്‌നങ്ങള്‍, അതിനായുള്ള പ്രയത്നങ്ങള്‍ ഒക്കെ ദൂരെ മാറി നിന്ന് കളിയാക്കി ചിരിക്കും ഒടുക്കം.. ചക്കെന്നും ചുക്കെന്നുമുള്ള വ്യത്യാസത്തോളം ഉണ്ടായിരിക്കും സംഗതികളുടെ കിടപ്പ് അപ്പോഴേയ്ക്കും..

പ്രണയത്തിന്‍റെ / ജീവിതത്തിന്‍റെ കാര്യം തന്നെയാണ്..

എത്രവട്ടം തമ്മില്‍ വേണ്ടെന്നു വെച്ചിട്ടുണ്ട് എന്ന് എനിക്കോ നിനക്കോ എണ്ണമുണ്ടാകുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്‌. ഏറ്റവുമെളുപ്പത്തില്‍ നമ്മള്‍ സ്വീകരിച്ച വഴിയും അതുതന്നെ ആയിരുന്നു. വേണ്ടെന്നു വെയ്ക്കാനാവില്ലെന്ന് അത്രമേല്‍ തീര്‍ച്ചയുള്ളപ്പോഴും അങ്ങനെയല്ലെന്ന് ഭാവിച്ചുള്ള തിരിഞ്ഞു നടത്തം. എതിര്‍ദിശയില്‍ ആരംഭിച്ചിരുന്ന യാത്രയെപ്പോഴും നിന്നിലൊടുങ്ങുന്നതെങ്ങനെ എന്നതിശയപ്പെടാനേ അവസരമുണ്ടായിരുന്നുള്ളൂ.. കുതറലുകളായിരുന്നു, സമരങ്ങളായിരുന്നു.. തോറ്റ് പോകുമെന്നുറപ്പുള്ള / അങ്ങനെ തന്നെയാവണെ എന്നാഗ്രഹിച്ചുള്ള ജീവനശ്രമങ്ങള്‍..

ഇതിപ്പോള്‍ അവസാന സ്റ്റോപ്പിലാണ്.. :)

ഇനിയോടാന്‍ വയ്യെന്ന വണ്ണം തളര്‍ന്നു പോയിരിക്കുന്നു.. അല്ലെങ്കില്‍ എന്നോ കണ്ടുതുടങ്ങിയ പഴയ സ്വപ്നങ്ങളെ നിറം കലര്‍ത്തി വരയ്ക്കാനുള്ള അവസാന ക്യാന്‍വാസില്‍ കൈ വെച്ചിരിക്കുന്നു..

ഇനിയത് മടക്കി വെയ്ക്കാന്‍ പറയരുത്... ജീവിതമാണ്.. മായ്ച്ചു വരയ്ക്കാന്‍ ഇടമില്ലിനി .. :)

Saturday, March 9, 2013

എന്തിനോ എന്തോ :(


ജീവിക്കാന്‍ ഇഷ്ടമാണ് ഇപ്പോഴും,നാളെയെന്നത് എനിക്കൊന്നും തരില്ലെന്നറിയാമെങ്കിലും (ഞാനൊന്നും പ്രതീക്ഷിക്കുന്നുമില്ലല്ലോ?). ഇന്ന് അനുഭവിക്കുന്നതിലും തീവ്രമാകും നാളെ എന്നെ കാത്തിരിക്കുന്ന അനുഭവങ്ങള്‍ എങ്കിലും ചുമ്മാ ജീവിക്കാന്‍ തോന്നും. 

നീയുണ്ടല്ലോ ഇവിടെ? 

നീ ശ്വസിക്കുന്ന അതേ വായു, നിന്നെ തലോടിയെത്തുന്ന അതേ കാറ്റ്, നീ കാണുന്ന അതേ നിലാവ് , നക്ഷത്രങ്ങള്‍ . ഇവയൊക്കെ എന്നെയും പുണരുമ്പോള്‍ നിന്‍റെ സാന്നിദ്ധ്യം ഞാനറിയും.

മരിച്ചു പോയാല്‍ , 

ഞാന്‍ മരിച്ചു കഴിഞ്ഞ്‌,എനിക്ക് നിന്നെ കാണണമെന്ന് തോന്നിയാലോ? പരലോകത്തിന്റെ നിയമങ്ങള്‍ ഈ ലോകത്തിലെക്കാള്‍ ക്രൂരമാണെങ്കിലോ? ഒരു പാട് അരുതുകളാല്‍ ഞാന്‍ അവിടെയും ബന്ധിതയായിപ്പോയെങ്കിലോ? മറ്റൊന്നും വേണ്ട, നീയറിയാതെ നിന്നെ കാണാനുള്ള അനുവാദം മാത്രം, അതും കൂടി നിഷേധിക്കപ്പെട്ടാലോ?

അല്ലെങ്കില്‍ ,

മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ നിന്നെ മറന്നു പോയാലോ? 
വേദനിപ്പിക്കുന്ന,പൊള്ളിക്കുന്ന ഈ ഓര്‍മ്മകള്‍ എന്തിനെന്നു ചോദിക്കരുത്. ആ വേദനയും നീ കാരണം ആകുമ്പോള്‍ വല്ലാത്ത സുഖം...:(

Saturday, March 2, 2013

"ഓര്‍മ്മയിലൊരു നിറകണ്‍ചിരി "





പഠനമൊക്കെ കഴിഞ്ഞങ്ങനെ ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഒരു എന്‍ ജി ഓ യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതും സുനാമി വന്നതും,ഞങ്ങള്‍ കുറെ പേരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിടുന്നതും . അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രകോപനവും കൂടാതെ തന്നെ കരുനാഗപ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെ വോളന്റിയര്‍ ആയ എന്നോട് കൂടും കുടുക്കയുമെടുത്ത് നേരെ നാഗപട്ടണം എന്ന സ്ഥലത്തേയ്ക്ക് വിട്ടോളൂ എന്ന് എന്റെ ടീച്ചേഴ്സ് പറഞ്ഞു .നാഗപട്ടണം എങ്കില്‍ നാഗപട്ടണം  അങ്ങനെയെങ്കില്‍ അങ്ങനെ എന്നും പറഞ്ഞു ബാഗും പായ്ക്ക് ചെയ്തു , ചലോ ചലോ നാഗപട്ടണം 


അവിടുത്തെ കാഴ്ചകളെ കുറിച്ച് എത്രയോ പേര്‍ വിവരിച്ചിരിക്കുന്നു? അത് കൊണ്ട് തന്നെ ഞാന്‍ മഞ്ജുവിനെ കുറിച്ച് മാത്രം പറയാം. 

കാരയ്ക്കലിനടുത്തു പൂമ്പുഹാര്‍ എന്ന സ്ഥലം. കണ്ണകിയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രസിദ്ധം. രണ്ടു ക്ലാസ്സുകള്‍ക്കിടയിലെ മൂന്നുമണി മുതല്‍ അഞ്ചു മണി വരെയുള്ള ഒഴിവുസമയത്ത് ക്യാമ്പിലെ കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയെന്നതായിരുന്നു എന്റെ പരിപാടി. അതിലൊരു കുട്ടിയായിരുന്നു മഞ്ജുവെന്ന ആറു വയസ്സുകാരി. സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ ആഘാതമൊന്നും ബാധിക്കാത്ത, എപ്പോഴും ചിരിച്ചു കൊണ്ട് എന്നോട് ചേര്‍ന്നിരിക്കുന്ന ഒരു മിടുക്കി. പക്ഷേ എന്തു ചോദിച്ചാലും ഒന്നും മിണ്ടില്ല. പകരം നാണിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നിരിക്കും. 

ഒരു ക്യാമ്പില്‍ അഞ്ചു ദിവസമാണ് ഞങ്ങള്‍ ചിലവഴിക്കുക. നാലാമത്തെ വൈകുന്നേരം മടങ്ങാന്‍ സമയം ഞാന്‍ എന്റെ കുട്ടിപ്പട്ടാളത്തിനോട് പറഞ്ഞു നാളെ കൂടിയേ ഞാന്‍ ഇവിടെയുണ്ടാവൂ,പിന്നെ വേറെ സ്ഥലത്ത് പോകണം എന്നൊക്കെ .ഒരു നിമിഷം  അവരൊക്കെ നിശബ്ദരായി നില്‍ക്കേ ഞാനെന്റെ ക്ലാസ്സിലേയ്ക്ക് നടന്നു 

പിറ്റേദിവസം മൂന്നുമണിയ്ക്ക് ഞാനെത്തുമ്പോള്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ മഞ്ജുവിനെ ഞാന്‍ കണ്ടില്ല . അവളെവിടെയെന്നു ചോദിച്ചപ്പോഴാണ് പലരും പലതും വിവരിക്കാന്‍ തുടങ്ങിയത് . പല ശബ്ദങ്ങളില്‍ നിന്നും വേര്‍തിരിചെടുക്കാനായത് ഇത്രമാത്രം . 

"അക്കാ,അവളുടെ അച്ഛനും അമ്മയും അനിയനും എല്ലാം മരിച്ചു പോയതാണ്. അവള്‍ക്കിപ്പോള്‍ ആരുമില്ല. സിസ്റ്ററമ്മയുടെ കൂടെയാണ് താമസം ."  പിന്നെയുമെന്തൊക്കെയോ .. 

അപ്പോഴേയ്ക്കും അവള്‍ ഓടിയെത്തി. അടുത്ത് പിടിച്ചിരുത്തുമ്പോള്‍ നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ വിഷമിച്ചു . 

അക്കാ പോകാതേ എന്ന് ബഹളം കൂട്ടുന്ന അവരോട് അമ്മയെ കണ്ടിട്ട് തിരിച്ചു വരാമെന്നൊരു കള്ളം പറയാന്‍ കരുതി വെച്ചിരുന്നെങ്കിലും മഞ്ജുവിനെ നോക്കിയപ്പോള്‍ പിന്നെയൊന്നും മിണ്ടാന്‍ തോന്നിയില്ല. 

റ്റാറ്റാ പറഞ്ഞ് പലവട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ടു നടന്നപ്പോള്‍ കണ്ടു പിന്നാലെ ഓടി വരുന്ന മഞ്ജു. ഒരു റബര്‍ പാവയെ എന്റെ കയ്യില്‍ വെച്ച് തന്നിട്ട് ആദ്യമായി അവള്‍ സംസാരിച്ചു. അത് ഞാന്‍ വാങ്ങണമെന്നും അവളെ എന്നും ഓര്‍ക്കാന്‍ വേണ്ടിയാണെന്നും ഒക്കെ. 

അവളെയോര്‍ക്കാന്‍ എനിക്ക് പാവയൊന്നും വേണ്ടായെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അവശ്യസമയത്തുപകരിക്കാതെ എന്നും എന്നെ ചതിക്കുന്ന വാക്കുകള്‍ അന്നും കൈയൊഴിഞ്ഞു . 

വീട്ടിലെത്തിയിട്ട്‌ ഷോക്കേയ്സിലെ എപ്പോഴും നോട്ടമെത്തുന്ന സ്ഥലത്ത് ആ പാവയെ എടുത്തു വെച്ചപ്പോള്‍ അവളുടെ ചിരിക്കുന്ന നിറഞ്ഞ കണ്ണുകള്‍ ഞാന്‍ കണ്ടു 

Monday, January 14, 2013

പ്ലീസ് അപ്ഡേറ്റ് യുവര്‍ സോഫ്റ്റ്‌വെയര്‍ :P


സത്യം പറഞ്ഞാല്‍ ഈ ദൈവമെന്നു വിളിക്കപ്പെടുന്നയാള്‍ തന്‍റെ സൃഷ്ടിയുടെ , അതിന്‍റെ പരിപാലനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യേണ്ട കാലം വല്ലാതെ അതിക്രമിച്ചിട്ടില്ലേ ?? ഒരു മത്സരം തന്‍റെ മേഖലയില്‍ അദ്ദേഹത്തിന് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് ശരി തന്നെയെങ്കിലും ആഫ്റ്റര്‍ സര്‍വീസിങ്ങിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ മോശമാണ് എന്ന് തന്നെ പറയാതെ വയ്യ.

എഫ് ബിയിലെ/ഗൂഗിള്‍ പ്ലസിലെ കാര്യം തന്നെയെടുക്കുക,വല്ലാതെ മടുക്കുമ്പോള്‍ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു വെയ്ക്കാന്‍ കഴിയും ഏതൊരു പ്രൊഫൈലിനും . ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു വരണം എന്നൊരു ചെറിയ നിബന്ധന (എഫ് ബിയിലാണെങ്കില്‍ ) മാത്രം. അഥവാ വന്നില്ലെങ്കിലോ?? പിന്നീടൊരു പുതിയ ജന്മത്തിന് പോലും അവസരമൊരുക്കുന്നുണ്ട്. പഴയ ജന്മത്തില്‍ മറ്റു പ്രൊഫൈലുകളില്‍ നമ്മള്‍ ഉണ്ടാക്കിയ സ്വാധീനങ്ങളുടെ പാടുകള്‍ ഒന്നും തന്നെ പുതിയ ജന്‍മത്തില്‍ ശേഷിക്കുന്നത് പോലുമില്ല. എത്ര മനോഹരം...!!

ഒരേ പേരുകളിലോ ഒരേ ഞാന്‍ തന്നെ പല പേരുകളിലോ അവതരിക്കാന്‍ ചില ഇ മെയില്‍ ഐഡികള്‍ മാത്രം മതിയെന്ന ഓപ്ഷന്‍ ഒക്കെ എന്നാവും ഈ ജീവിതത്തില്‍ അനുവദിക്കുക? 

(അപ്പോള്‍ എനിക്ക് രണ്ടു ഞാനാവണം. മറ്റുള്ളവരുടെ മുന്‍പില്‍ വേഷം കേട്ടാനൊരു ഡമ്മി ഞാന്‍ വേണം..ശരിക്കുള്ള എന്നെ നീ മാത്രം അറിയണം..)

ഒരു സൈബര്‍ നെറ്റ്‌വര്‍ക്ക് പ്രൊഫൈല്‍ തല്‍ക്കാലം ഡീആക്റ്റിവെറ്റ് ചെയ്യുമ്പോലെ,
സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ വീണ്ടും ആക്റ്റീവ് ആകും പോലെ,
എന്ത് കൊണ്ട് മനുഷ്യ ജീവിതം റീഡിസൈന്‍ ചെയ്യുന്നില്ലാ ദൈവമെന്നു പേരുള്ളയാളേ ??

മെയില്‍ ബോക്സിലെ കുറിപ്പുകള്‍ മായ്ച്ചു കളയുംപോലെ 
ഓര്‍മ്മകളെയും ഡിലീറ്റ് ചെയ്തു തന്നു കൂടെ???

Thursday, August 16, 2012

കായികറാണി



പെരുവന്താനം ഗവ:എല്‍ പി സ്കൂള്‍ പഠനകാലം.. അവിടെ സ്വന്തമായി ഗ്രൗണ്ട് ഇല്ലാതിരുന്നതിനാല്‍ ഓട്ടമത്സരം നടത്താന്‍ തെരഞ്ഞെടുത്തത് കെ കെ റോഡ്‌ ആണ്‌.കാണുന്ന മത്സരത്തിലെല്ലാം കൊണ്ട് തല വെച്ച് കൊടുക്കുമെങ്കിലും സ്പോര്‍ട്സ് ഒരിക്കലും എന്‍റെ തട്ടകമായിരുന്നില്ല. എങ്കിലും സത്യവൃതന്‍ സാറും അമ്മിണി ടീച്ചറും ചുമ്മാ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഓടാന്‍ കൂടി...:-O

വൈകിട്ട് പതിവുപോലെ വീട്ടില്‍ സഖാക്കളുടെ യോഗം. സജീവ്‌ ചേട്ടന്‍ വന്നപാടെ 
"ഗൗരിക്കുട്ടീ മിട്ടായി എവിടെ?"
അമ്പരപ്പോടെ അച്ഛന്‍ 
"എന്തിനാ സജീവേ?"
"അയ്യോ സാററിഞ്ഞില്ലേ? ഇന്ന് ഇവരുടെ സ്കൂളിലെ ഓട്ടമത്സരത്തില്‍ ഗൗരിയ്ക്കാണ് ഒന്നാം സ്ഥാനം." 
"ങേ,സത്യമാണോ??ഞാന്‍ അറിഞ്ഞില്ലല്ലോ??" 
അച്ഛനൊരു വിശ്വാസക്കുറവ്.എന്‍റെ മുഖത്താണെങ്കിലോ ഇപ്പോക്കരയും ന്നൊരു ഭാവം..
(അല്ലെങ്കില്‍ സ്കൂളില്‍ ഒരു ഈച്ച പറന്നാല്‍ അച്ഛന്‍ അറിയുന്നതാണ്.ഇതു സമ്മാനം കിട്ടിയിട്ട് കൂടി പറയാതിരിക്കുമോ?)
"ശരിക്കും സത്യമാണ് സാറേ...എട്ടു പത്ത് കുട്ടികള്‍ ഉണ്ടായിരുന്നു ഓടാന്‍ . അതില്‍ ഏറ്റവും പിന്നില്‍ നിന്ന്‌ ഒന്നാമത് ഗൗരിയായിരുന്നു ...."
:-/ 

അന്നത്തെ ആഘോഷം പിന്നെ എന്‍റെ ചെലവിലായിരുന്നു ന്ന് പറയേണ്ടല്ലോ?? 

(ചിത്രം ഗൂഗിളില്‍ നിന്ന്‌ )

Thursday, August 9, 2012

എരിഞ്ഞു തീരാത്തത്




വെറുതെയിരുന്നപ്പോള്‍ നമതു വാഴ്വും കാലത്തിലൂടെയൊന്നു സഞ്ചരിച്ചു.ഓര്‍മ്മകള്‍ എപ്പോഴും ചങ്ങലകള്‍ പോലെയാണല്ലോ?"നഗരത്തില്‍ വിറകടുപ്പ് കണ്ടിത്ര കാലമായി" പഴയ ഒരു പോസ്റ്റിലെ ഈ വാചകത്തില്‍ തൂങ്ങി പിന്നെയേതൊക്കെയോ വഴികളിലൂടെ..

അച്ഛനും കൂടിയുണ്ടായിരുന്ന കാലത്തൊന്നും അടുക്കളയ്ക്ക് പുകയൊഴിഞ്ഞു സ്വതന്ത്രയാകാന്‍ ഭാഗ്യമുണ്ടായില്ല. പല വാടക വീടുകളിലുമായി പല പല അടുക്കളകള്‍ ഞങ്ങള്‍ക്ക് സ്വന്തമായെങ്കിലും എല്ലായിടത്തും അമ്മയോടൊപ്പം അച്ഛനെപ്പോലെ തന്നെ വിറകടുപ്പാണ് ഉണ്ടായിരുന്നത്. ഒന്നിച്ചു പാചകിക്കുന്നതിന്റെ സന്തോഷത്തിലാവണം അമ്മയ്ക്ക് പുക നിറഞ്ഞ അടുക്കളകള്‍ ഭാരമാകാതിരുന്നതും ഞങ്ങളുടെ വീട്ടില്‍ ഒരു ഗ്യാസ് അടുപ്പ് എത്താതിരുന്നതും. അമ്മയ്ക്കോ അച്ഛനോ കൂടുതല്‍ കൈപ്പുണ്ണ്യം എന്നെനിക്കറിയില്ല,ഏതു ഭക്ഷണവും ഹൃദ്യമായിരുന്നു എന്നു മാത്രം...

പിന്നീട് അച്ഛന്‍ പോയി.അമ്മയ്ക്ക് അടുക്കള ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.ഒപ്പം ഞങ്ങള്‍ രണ്ടു കുഞ്ഞിക്കുട്ടികള്‍ .. അച്ഛന്‍റെ മരണത്തിനു പകരം കിട്ടിയ ജോലി.. ദൂരെയുള്ള ഓഫീസ്,യാത്ര,തിരക്കുകള്‍ ...

പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായി.. കിണറിനു പമ്പ്‌ ഉണ്ടായി..അരകല്ലിനോടും ആട്ടുകല്ലിനോടും വിടപറഞ്ഞു. അടുക്കളയില്‍ നിന്നും പുകയൊഴിഞ്ഞ് മിന്നുന്ന സ്റ്റീല്‍ തിളക്കവുമായി ഗ്യാസ് സ്ട്ടൌ എത്തി. 

പക്ഷേ പിന്നെയൊരിക്കലും അമ്മയുടെ പാചകത്തിന് പഴയ രുചിയുണ്ടായില്ല.അച്ഛനോടോപ്പമോ പുകയോടൊപ്പമോ എന്നറിയില്ല ആ രുചിയും എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയി.

എപ്പോഴുമൊന്നും വീട്ടിലുണ്ടാവാന്‍ കഴിയാറില്ല.എങ്കിലും അമ്മയോടൊപ്പമുള്ള എല്ലാ അവസരങ്ങളിലും ഞാന്‍ പഴയ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്നു.അവിയലിന് തേങ്ങ അരകല്ലില്‍ തന്നെ അരച്ചെടുക്കുന്നു..അമ്മമ്മയുടെ കൈപ്പുണ്ണ്യം അപ്പാടെ കിട്ടിയ കൊച്ചുമോളെന്ന പുകഴ്ത്തലില്‍ സന്തോഷിക്കുന്നു..

എങ്കിലും എവിടെയോ എനിക്കെന്‍റെ പഴയ രുചി നഷ്ടമായിരിക്കുന്നു..

(ചിത്രം ഗൂഗിളില്‍ നിന്നും)
"നമതു വാഴ്വും കാലം"  http://disorderedorder.blogspot.in/2010/03/blog-post_23.html

Thursday, August 2, 2012

ഇവിടെയൊന്നും അവസാനിക്കുന്നില്ല



പെരുവന്താനം പോസ്റ്റ്‌ ഓഫീസ് ക്വാട്ടെഴ്സിലെ രാത്രികളില്‍ അച്ഛനോടൊപ്പം ഉറക്കമൊഴിയാന്‍ ഒരുപാട് ഏട്ടന്മാര്‍ ഉണ്ടായിരുന്നു. ഷാജിയേട്ടന്‍ ,രാജന്‍ ചേട്ടായി,സജീവേട്ടന്‍ ,നിയാസിക്ക അങ്ങനെ കുറേ പേര്‍ .. വൈകിട്ട് ഏഴു മണിയാകുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങും. തറയില്‍ വിരിച്ചിട്ട പായിലും കസേരകളിലും സ്ഥാനം പിടിച്ച് അവര്‍ ജോലി തുടങ്ങുമ്പോള്‍ ഞങ്ങളുടെ വിശാലമായ ഹാള്‍ ഒരു തേനീച്ചക്കൂട് പോലെയാകും.. തനിയെ പിറുപിറുത്തു മുദ്രാവാക്യങ്ങള്‍ കുത്തിക്കുറിക്കുന്ന അച്ഛനോടു ചേര്‍ന്ന് നിന്ന്‌,  ഒരു വലിയ ക്യാന്‍വാസ് പോലെ വര്‍ണ്ണാഭമായ ഞങ്ങളുടെ ഹാള്‍ ഞാന്‍ നോക്കിക്കാണും. 

(മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമില്ലേ? പദപ്രശ്നം പൂരിപ്പിക്കുന്ന തമ്പുരാന്‍ "ഈ വാക്കാണോ ആ വാക്കാണോ ചേരുക" എന്നു ചോദിക്കുമ്പോള്‍ "ആ രണ്ടാമത് പറഞ്ഞത് തന്നെയായിക്കോട്ടെ മ്പ്രാ" ന്ന് പറയുന്ന വേലക്കാരന്‍ ? ചിലപ്പോള്‍ ആ റോള്‍ കിട്ടും എനിക്ക്. എഴുതി വരുന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലുമ്പോള്‍ അച്ഛന്‍ ചോദിക്കും "ഈ വാക്ക് മാറ്റി ആ വാക്ക് ആക്കിയാലോ" ന്നൊക്കെ. എനിക്ക് തോന്നുന്നത് ഞാന്‍ പറയും...:D)    

കമിഴ്ന്നു കിടന്ന് പോസ്ററുകള്‍ എഴുതിയുണ്ടാക്കുന്ന സജീവേട്ടനും കൂട്ടുകാരും. കുറച്ചു കലാബോധം കൂടുതലുള്ളത് കൊണ്ട് ബാനര്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട ഷാജിയേട്ടന്‍ .. അവരുടെ ഒക്കെയടുത്ത് നീല,ചുവപ്പ് നിറത്തിലുള്ള മഷിപ്പാത്രങ്ങള്‍ .. എഴുതി പൂര്‍ത്തിയാക്കി ഉണക്കാന്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ .. നിലത്തു നിരത്തിയിരിക്കുന്ന പോസ്ററുകള്‍ ... നല്ല രസമാണ് നോക്കി നില്‍ക്കാന്‍ .. ഇടയ്ക്ക് "സഖാവേ, കുടിക്കാന്‍ ഇത്തിരി വെള്ളം എടുത്തു തരാമോ? ഒരു ഈര്‍ക്കില്‍ കിട്ടാനുണ്ടോ?" എന്നൊക്കെ ചോദിച്ച് എന്നെയും അവര്‍ കൂട്ടത്തില്‍ കൂട്ടും..:) 

പോസ്റര്‍ ഒട്ടിക്കാനുള്ള മൈദ അമ്മ അടുക്കളയില്‍ കുറുക്കുന്നുണ്ടാവും. അതിനും മുന്‍പേ തന്നെ ഏട്ടന്മാര്‍ക്കു കഴിക്കാന്‍ ഞങ്ങളുടെ ഇത്തിരി പറമ്പില്‍ വിളയിച്ച കപ്പയും ഏത്തയ്ക്കായും പുഴുങ്ങിയതും മുളകുടച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും തയാറായിരിക്കും. പുഴുക്കും കഴിച്ച് അച്ഛനോടൊപ്പം അവര്‍ ഇരുളിലേക്ക് ... പിന്നെ രാവേറെ ആകും തിരികെയെത്താന്‍ ..മഞ്ഞെന്നോ മഴയെന്നോ ഉള്ള വ്യത്യാസമൊന്നും അവരെ ബാധിച്ചിരുന്നതേയില്ല    

ഇലക്ഷന്‍ പോലെയുള്ള അവസരങ്ങളില്‍ വീട് പാര്‍ട്ടി ഓഫീസ് ആകും... അവരൊന്നും വീട്ടില്‍ പോകുന്നുണ്ടാവില്ല. ആകെയുള്ള ഒറ്റ ബെഡ് റൂമില്‍ കുഞ്ഞുമോളെയും കൂട്ടി അമ്മ ഉറങ്ങും.. ഞാന്‍ അച്ഛനോടൊപ്പം.. 

എന്തിനാണ്,ആര്‍ക്കു വേണ്ടിയാണ് ഇവരിങ്ങനെ കഷ്ടപ്പെടുന്നത് എന്നൊരിക്കലും ആലോചിച്ചിട്ടെയില്ല. പകല്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോലെ ,അത്രയും സമര്‍പ്പണത്തോടെ,ഗൗരവത്തോടെ അച്ഛന്‍ ചെയ്യുന്ന മറ്റൊരു ജോലി എന്നായിരുന്നു എന്‍റെ വിശ്വാസം. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധം വെയ്ക്കുന്ന കാലമായപ്പോഴേക്കും അച്ഛന്‍ ഈ ലോകം വിടുകയും ചെയ്തു...

പറഞ്ഞു വന്നത് വേറൊന്നുമല്ല..കണ്ടു വളര്‍ന്നത്‌ ഇത്രയും അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അച്ഛനെയാണ്. അങ്ങനെയുള്ള ,അത്രയും ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇന്നും അവശേഷിക്കുന്നുണ്ട്  പാര്‍ട്ടിയില്‍ എന്ന ബോധമുള്ളത് കൊണ്ട് തന്നെ,ഞാന്‍ ഇന്നും എന്നും ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു... സ്വാര്‍ത്ഥത നിറയുന്ന ഈ ലോകത്തില്‍ , എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഇന്നും പ്രാപ്തമായ ഏതെങ്കിലും കരങ്ങള്‍ ഉണ്ടെങ്കില്‍ അതീ മുന്നണിപ്പോരാളികളുടേതായിരിക്കും എന്നതിനും എനിക്ക് സംശയമില്ല. 

ലാല്‍സലാം സഖാക്കളേ..:)