Monday, December 5, 2011

ഓ....ഡിസംബര്‍...

ഡിസംബര്‍-ലെ പ്രഭാതങ്ങള്‍ക്ക് വല്ലാത്ത ചാരുതയാണ്.....

അതി കാലത്തെഴുനേറ്റ്, മഞ്ഞിന്റെ പുതപ്പു മാറ്റി വരുന്ന സൂര്യനെ കാണുമ്പോള്‍,എന്ത് സുന്ദരിയാണീ ഡിസംബര്‍ എന്നോര്‍ത്തു പോവും..ഒട്ടും കരുത്തു കാട്ടാതെ മെല്ലെ,മെല്ലെ തന്റെ കൈകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന സൂര്യനോട്‌ വല്ലാത്തൊരിഷ്ടം തോന്നും .കുളി കഴിഞ്ഞ് ഈറന്‍ പുടവ ഉടുത്തു നില്ക്കുന്ന ,ഒരു നവ വധുവിനെ പോലെ നാണം കുണുങ്ങുന്ന സുന്ദരിയായ പ്രഭാതങ്ങള്‍....

ഡിസംബര്‍-ലെ പകലുകള്‍ക്ക്‌ വല്ലാത്ത വശ്യതയാണ്...

തനിയേയിരുന്നു സ്വപ്നം കാണുന്ന ചില ഏകാന്ത നിമിഷങ്ങളില്‍,കാറ്റു ഒരു കുസൃതിക്കുട്ടിയെ പോലെ കൈ നിറയെ പൂക്കളുമായി ഓടിയെത്തും. എനിക്ക് വേണ്ടി മാത്രം എവിടെയോ പൂത്തഒരേഴിലം പാലയുടെ പൂങ്കുല സമ്മാനിച്ചിട്ട് ഓടി മറയും.പിന്നെ പേരറിയാത്ത ഏതൊക്കെയോ പൂക്കള്‍,ഏതൊക്കെയോ ഗന്ധങ്ങള്‍ .വര്‍ണ്ണങ്ങള്‍ ഏഴും വാരിയണിഞ്ഞു നിറഞ്ഞു ചിരിക്കുന്ന ഒരു അലസ സുന്ദരിയാണ് അപ്പോള്‍ ഡിസംബര്‍...ലാസ്യ മോഹിനി..

ഡിസംബര്‍-ലെ സന്ധ്യകള്‍ക്ക് വല്ലാത്തൊരു നിശ്ശബ്ദതയാണ്‌...

തന്റെ എല്ലാ പ്രഭാവത്തോടും കൂടി മറയുന്ന സൂര്യനെ കണ്ടു കൊതി തീരാതെ നോക്കി നില്ക്കുന്ന പ്രണയിനി ആവും പാവം സന്ധ്യ .പിന്നീട് ഒരു കാവി വസ്ത്രത്തിനുള്ളില്‍ തന്നെ തന്നെ പൊതിഞ്ഞു നിസ്സംഗതയുടെ മൂടു പടത്തിനുള്ളില്‍...... തനിയേ...പുറമെ ഗംഭീരം... അകമേ.......???

ഡിസംബര്‍-ലെ രാത്രികള്‍ക്ക് വല്ലാത്ത പൂര്‍ണതയാണ്...

കട്ട പിടിച്ച ഇരുട്ടിന്റെ മറ പറ്റി രാവിറങ്ങി വരും..താരകളുടെ കണ്ണില്‍ നിന്നും ഭൂമിയിലെ സൗന്ദര്യത്തെ മറച്ചു വെയ്ക്കാന്‍ മഞ്ഞിന്റെ പുതപ്പും കൊണ്ട് ..ഒറ്റയ്ക്ക് നില്‍ക്കുന്ന ഏഴിലം പാലകള്‍ ഏതോ മന്ത്രവടി കൊണ്ട് ആരോ തൊട്ടിട്ടെന്ന പോലെ അടിമുടി പൂക്കും.. ഇരുട്ടിനൊപ്പം ഉന്മാദം നിറച്ച് പാലപ്പൂ മണവും ഏതോ വഴിയാത്രക്കാരനെ തേടിയിറങ്ങും. വശ്യ സുന്ദരിയായി ഡിസംബര്‍ രാവിങ്ങനെ മുറുക്കി ചുവപ്പിച്ചു നില്‍ക്കും. അവളുടെ കണ്ണുകളിലെ തിളക്കം പോലെ വീട്ടുകോലായകളില്‍ നക്ഷത്രങ്ങള്‍ കത്തി നില്‍ക്കും.

രണ്ടു വര്‍ഷം മുന്‍പുള്ള ഡിസംബര്‍ അവസാനിച്ചത്‌,പുതിയ വര്‍ഷത്തിലേക്ക് ഒരു പാട് പ്രതീക്ഷകളും കരുതി വെച്ചിട്ടായിരുന്നു. പക്ഷേ ഏഴാനാകാശത്തേക്കാള്‍ ഉയരെ കെട്ടിപ്പൊക്കിയ സ്വപ്നക്കൂടാരം തകര്‍ന്നടിഞ്ഞത് വെറും രണ്ടു ദിവസം കൊണ്ടായിരുന്നു.ജീവിതം തന്നെ അസ്തമിച്ചത് പോലെ .എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ന്റെ തുടക്കം തന്നെ മറ്റൊരാളിന്റെ ഹൃദയരക്തം വാരിച്ചൂടിയായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ ഒരു പാപം. എനിക്ക് പക്ഷേ തിരുത്താതെ വയ്യായിരുന്നു.

ഡിസംബര്‍, അങ്ങേയറ്റം ഇഷ്ടപ്പെടുന്നതിനോടൊപ്പം നിന്നെയെനിക്ക് ഭയമാണ് ... ഈ വര്‍ഷം നിന്റെ മാറാപ്പില്‍ നീയെനിക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത്???


Tuesday, November 22, 2011

കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി

കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ മതി,ഏതോ ബമ്പര്‍ ലോട്ടറിയടിച്ചാലെന്ന പോലെ മനസ്സിങ്ങനെ തുള്ളിച്ചാടാന്‍.ചിലപ്പോള്‍ രാവിലെയുണര്‍ന്നു വാതില്‍ തുറന്നിറങ്ങുമ്പോള്‍ എന്നെ കാത്തെന്ന പോലെ മാങ്കൊമ്പില്‍ ചിലച്ചിരിക്കുന്ന കുഞ്ഞിക്കിളി, ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്നും എതിരേ വരാറുള്ള ചേച്ചിയുടെ മുഖത്തെ പുഞ്ചിരി, സ്കൂള്‍ ബസ്‌ ലേയ്ക് വലിച്ചും കൊണ്ടോടുന്ന അമ്മയുടെ കൈയില്‍ തൂങ്ങിക്കിടന്നും കള്ളച്ചിരി തരുന്ന പേരറിയാ കുട്ടി, ഫെഡറല്‍ ബാങ്ക് എ റ്റി എം ലെ സെക്യൂരിറ്റി ചേട്ടന്റെ സുപ്രഭാതം, ഓഫീസ് റിസപ്ഷനിലെ റോസ് ന്റെ "ഹായ് ചേച്ചീ,ഇന്നും നല്ല മിടുക്കിയായിട്ടാണല്ലോ" എന്ന സ്വാഗതം... ഇതൊക്കെ തന്നെ ധാരാളമാണ്‌ ഒരു ദിവസം സമ്പന്നമാകാന്‍.. :)

നല്ലൊരു വൈകുന്നേരമായിരുന്നു ഇന്നലെ.മുല്ലപ്പെരിയാറും മരണവും കൂടി പങ്കു വെച്ചെടുത്ത പകലിനു ശേഷം,വീട്ടിലെത്തി "രാത്രി ലില്ലികള്‍ പൂത്ത പോല്‍, ഒരു മാത്രയീ മിഴി മിന്നിയോ??" (ഇന്നലെ ചുണ്ടില്‍ കുടുങ്ങിയ പാട്ട്‌ അതായിരുന്നു.. വിശേഷിച്ചും "മാറുരുമ്മിയുറങ്ങുവാന്‍ മനസ്സ് പങ്കിടാന്‍" എന്ന വരികള്‍ ) കേട്ടു കേട്ടിങ്ങനെ കിടന്നപ്പോള്‍ "എന്തുവാ??" എന്ന ചോദ്യവുമായി കൂട്ടുകാരന്റെ വിളി കാതില്‍..കൊല്ലം സ്ലാന്ഗ് എനിക്കൊട്ടുമില്ലെങ്കിലും അതിനെ കളിയാക്കിയാണ് ഈ ചോദ്യം.രണ്ടേ രണ്ടു മിനിറ്റ് മാത്രം നീണ്ട സംഭാഷണത്തിന് ശേഷം ഫോണ്‍ വെച്ചു എങ്കിലും ആ കോള്‍ തന്ന സന്തോഷം പറയാന്‍ വയ്യ.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ്‌ വല്ലപ്പോഴും ചാറ്റ് ചെയ്യുന്ന ഒരു ചേട്ടനെ ഓണ്‍ ലൈന്‍ ല്‍ രണ്ടു ദിവസമായി കാണാത്ത വിവരം ഓര്‍മ്മ വന്നത്.വിളിച്ചു നോക്കിയപ്പോള്‍ തിരക്ക് പിടിച്ച ജോലിയുടെ തലവേദനകളെ കുറിച്ചൊക്കെ പറഞ്ഞു അദ്ദേഹം. ചുരുങ്ങിയ വാക്കുകളില്‍ വിശേഷം പറഞ്ഞു വെച്ച ശേഷം ഒരു നിമിഷത്തിനുള്ളില്‍ മൊബൈല്‍ ല്‍ വീണ്ടും അതേ കോള്‍. അദ്ദേഹത്തിന്‍റെ രണ്ടു വയസ്സുകാരന്‍ മകന് എന്നോട് സംസാരിക്കണം എന്ന്. എന്തൊക്കെയോ ചോദിച്ചു ആ വാവ. ആകെ മനസ്സിലായത്‌ "ചോറുണ്ടോ? ചായ കുടിച്ചോ?" ഇതു മാത്രം. ഞാന്‍ അങ്ങോട്ട്‌ ചോദിക്കുന്നതിനും ആശാന്‍ എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു,എനിക്കൊന്നും മനസ്സിലായില്ല എങ്കിലും.

ആ നിമിഷം എനിക്ക് തോന്നിയ സന്തോഷം എത്രയെന്നു ഞാനെങ്ങനെ വിവരിക്കും? എത്ര നിസ്സാരമെന്നു തോന്നാമെങ്കിലും ആ കുഞ്ഞിന്റെ ഇത്തിരി സ്നേഹം എന്റെ ഒരു രാത്രിയെ മുഴുവന്‍ പ്രകാശിപ്പിച്ചു നിര്‍ത്തിയെന്നതാണ് സത്യം..

Monday, November 21, 2011

"ഇവിടെയുണ്ടായിരുന്നു ഞാന്‍"


അപ്പോള്‍ ആ കാര്യത്തില്‍ ഒരു തീരുമാനമായി..ജല മരണം തന്നെയാണ് വിധിച്ചിരിക്കുന്നത് എന്ന്. മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടും,നാളെ പൊട്ടും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും ഇപ്പോള്‍ സംഗതി സീരിയസ് ആയിരിക്കുകയാണ്.

"ഇവിടെയുണ്ടു ഞാന്‍, എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മാത്രം മതി..

ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി..

ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി

ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?"

രാമചന്ദ്രന്‍ സര്‍ വളരെ സുന്ദരമായി ജീവന്റെ കൈയ്യൊപ്പിനെ കുറിച്ച് പറയുന്നുണ്ട് ഈ കവിതയില്‍.ആലോചിക്കാന്‍ വളരെ രസമുള്ള സംഗതിയാണ് അല്ലേ?ഇന്ന് രാത്രി ഞാന്‍ മരിച്ചു പോയാല്‍,ഞാനുണ്ടായിരുന്നു എന്നതിന് അടയാളമായി എന്താവും അവശേഷിക്കുക??

വെട്ടിപ്പിടിച്ച ഭൂമി സൈബര്‍ ലോകത്തിലാണ്.എന്തൊക്കെയോ കൂട്ടി വെച്ചതും ഇവിടെ തന്നെ. ഉള്ളിലുള്ളതൊക്കെ അതു പോലെ തുറന്ന് വെച്ചത് കൊണ്ടാവണം,ഒരു പാട് സൗഹൃദങ്ങള്‍,ബന്ധങ്ങള്‍ ഒക്കെ എഴുത്തു വഴി തന്നെ വന്നത്. ബാലിശമെങ്കിലും, കഴമ്പില്ലാത്തതെങ്കിലും ഞാനിവിടെയുണ്ടായിരുന്നു എന്നതിന് ഈ വരികള്‍ സാക്ഷി പറയും.

പിന്നെ നിങ്ങളില്‍ ഓരോരുത്തരുടെ മനസ്സിലെ ഓര്‍മ്മകളും....:)

Sunday, October 30, 2011

"വാടകവീടുകള്‍"

വീടുകള്‍ എന്നത് അന്തിയുറങ്ങാനൊരിടം എന്നതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്‌. ഒരു വീട്ടിലും ഒരു പാട് നാളുകള്‍ താങ്ങാനുള്ള യോഗം കുട്ടിക്കാലം മുതല്‍കേ ഇല്ലാതിരുന്നത് കൊണ്ടാവണം എനിക്കെന്തോ വീടെന്നത്‌ അത്ര വലിയോരനുഭവം ആയി തോന്നാറില്ല.അല്ലെങ്കില്‍ അച്ഛനില്ലാത്ത വീട് വീടല്ലാതായത് കൊണ്ടുമാവണം.

ഓര്‍മ്മയിലെ ആദ്യത്തെ വീട് തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ന്റെ ക്വാട്ടെഴ്സ് ആണ്‌.പിന്നെ കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടക വീട്.. (എനിക്കേറ്റവും പ്രിയപ്പെട്ട വീട്).അച്ഛനോടൊപ്പം അവസാന നാളുകള്‍ കഴിഞ്ഞ പെരുവന്താനത്തെ ക്വാട്ടെഴ്സ്. പിന്നെ അമ്മയുടെ തറവാട്..

സ്വന്തമായി ഒരു വീട് എന്നതിന്റെ ആവശ്യകത അന്ന് മുതല്കായിരിക്കും അമ്മയ്ക്ക് തോന്നി തുടങ്ങിയത്. പക്ഷേ അച്ഛന്റെ ആകെയുള്ള നീക്കിയിരിപ്പ് എട്ടും പൊട്ടും തിരിയാത്ത ഞങ്ങള്‍ മൂന്നു പെണ്‍ ജന്മങ്ങള്‍ മാത്രം..:)

(പതിനെട്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ വെറും ആയിരം രൂപ മാത്രം ആയിരുന്നു പി.എഫ് ല്‍ അച്ഛന്റെ സമ്പാദ്യം. കൂട്ടിവെയ്ക്കുന്ന സ്വഭാവം ഇല്ലാതിരുന്ന പാവം.)

അച്ഛന്റെ ഇന്‍ഷ്വറന്‍സ് ആനുകൂല്യമായിക്കിട്ടിയ ഒരു ലക്ഷം രൂപയും പിന്നെ എങ്ങനെയൊക്കെയോ സ്വരൂപിച്ച കുറച്ചു പൈസയും ചേര്‍ത്തു അമ്മ ഇരുപതു വര്‍ഷം മുന്‍പാണ് രണ്ടു മുറിയോടൊപ്പം അടുക്കളയും സ്ടോറും ടോയ്ലെറ്റുകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് സ്വന്തമാക്കുന്നത്. പിന്നീട് ബെഡ് റൂം,ഹാള്‍ ഒക്കെയായി അതിനെ വലുതാക്കിയെടുത്തതും..

ജോലി ചെയ്യുന്നത് എവിടെയായാലും മാസത്തില്‍ ഒരിക്കല്‍ വീട് വിളിച്ചു കൊണ്ടിരുന്നു.അമ്മവിളി പോലെ..ഒരു രാത്രി മാത്രം ഉറങ്ങാനായി മാത്രമാണെങ്കില്‍ പോലും വീട്ടില്‍ എത്താതെ വയ്യായിരുന്നു...

ശനിയാഴ്ച വൈകിട്ട് ചെന്ന് കയറുമ്പോള്‍ അതെന്റെയും കൂടി വീടായിരുന്നു..ഞായറാഴ്ച രാവിലെ ഞാനവിടെ നിന്നും ഇറങ്ങുമ്പോള്‍ ആ വീട് എന്റേത് അല്ലാതായിക്കഴിഞ്ഞിരുന്നു...

Tuesday, October 11, 2011

വെറുതേ ഒരു സ്വകാര്യം

ഗൗരി,ഒരു വര്‍ഷമായില്ലേ തമ്മില്‍ കണ്ടിട്ട്?

അതേല്ലോ മാഷേ, എന്തൊക്കെയാ വിശേഷങ്ങള്‍?

സുഖമായി പോകുന്നു.അല്ല,നീ എന്നാ കല്യാണം കഴിക്കുക?

ങേ??എന്തോന്ന്?എന്നെ കെട്ടിച്ചു വിടാന്‍ നിനക്കെന്താ തിരക്ക്?

ഒന്നുമില്ലേ,കെട്ടാത്ത പെങ്കൊച്ചുങ്ങളോട് ചോദിക്കുന്ന ഒരു സ്ഥിരം കുശലം.അതന്നെ..

ശരി,അപ്പോള്‍ നിന്റെ കാര്യം എന്തായി?ആരെങ്കിലും മനസ്സില്‍ പിടിച്ചൊ?

മ്.അതില്‍ കാര്യമൊന്നുമില്ല.ഞാനൊരുത്തിയെ ഇഷ്ടമാണെന്ന് പറഞ്ഞു.പക്ഷേ എനിക്കും മുന്‍പേ എന്റെ കൂട്ടുകാരന്‍ പ്രോപോസ് ചെയ്തു കളഞ്ഞു. അവനും ഡൈവോഴ്സ് കിട്ടി ഫ്രീ ആയി നില്‍ക്കുന്നു. അവര്‍ രണ്ടു പേരും ഒരേ തൂവല്‍പ്പക്ഷികള്‍ ആയത്‌ കൊണ്ട്....

ങേ?ഡൈവോഴ്സ്?അപ്പോള്‍ അവളും?

അതേ.അതിനെന്താ?അങ്ങനെയൊരു കുട്ടിയെ കല്യാണം കഴിക്കാനാ എനിക്കിഷ്ടം. കാരണം പലപ്പോഴും അവരുടെ കുഴപ്പം കൊണ്ടൊന്നുമാവില്ല അങ്ങനെ സംഭവിക്കുന്നത്‌. നീ കണ്ടിട്ടില്ലേ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ എന്നൊക്കെയുള്ള പരസ്യങ്ങള്‍?

മ്..............
.........................................................................................................................................................................................................................................................................................................................................................................................................................................................
അല്ല,ആരൊക്കെയാ ഈ വര്‍ഷത്തെ സത്സംഗിനു പാടുന്നത്?

ഋഷി നിത്യ പ്രജ്ഞ,ശ്രീനിവാസ്,ശാലിനി ശ്രീനിവാസ് എല്ലാവരുമുണ്ട്‌.

ഗായത്രി ചേച്ചി വന്നില്ലേ?

ഇല്ലയില്ല.സത്യത്തില്‍ ഞാനുമവരെ അന്വേഷിച്ചിരുന്നു

ഡാ..ഡാ...അവരെന്റെ നാട്ടുകാരിയാണ് ട്ടോ....

മ്..അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ അവരും ഡൈവോഴ്സ് ചെയ്തു ന്ന് കേട്ടു. ശരിയാണോ?

അതേ..അതു കൊണ്ടാണോ നീ അവരെ പ്രത്യേകം അന്വേഷിച്ചത്?

ഹ ഹ ഹ.....അതും ഒരു കാരണം തന്നെ..

പക്ഷേ,അവര്‍ക്ക് നിന്നെക്കാള്‍ പ്രായം കാണുമല്ലോ?

ഓ..അതിനിപ്പോള്‍ എന്താ?ഗൗരി,വിവാഹ മോചനം നേടിയ,പ്രായമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഒരു നല്ല ജീവിതത്തിനുള്ള ചാന്‍സ് വളരെ കുറവായിരിക്കും ന്നാ കേട്ടത്.എനിക്ക് അങ്ങനെയുള്ള ഒരാള്‍ക്കൊരു ജീവിതം കൊടുക്കണം. ഒരു പാട് സന്തോഷിപ്പിക്കണം. വെറും വാചകമൊന്നുമല്ലഡേയ് .... ഞാന്‍ സീരിയസ്സാ...

(എന്റെ കൂട്ടുകാരന്‍ മുംബൈക്കാരന്‍ പങ്കജും ഞാനും തമ്മിലുള്ള ഒരു കുശലം.പങ്കജിന്റെ മനസ്സിലെ നന്മ ഓര്‍ത്തപ്പോള്‍ എഴുതിയെന്നു മാത്രം.ഏതു കാലത്തും നന്മയുള്ളവര്‍ അവശേഷിക്കും എന്ന ഒരു സമാധാന ചിന്ത പങ്കിടല്‍ )

Monday, October 10, 2011

"അത്തോളിയിലെ അമ്മ "




സഹയാത്രികരായ,അപരിചിതരായ ആളുകളോട് അങ്ങോട്ട്‌ ചെന്ന് പരിചയപ്പെട്ടു സൗഹൃദം സ്ഥാപിക്കുക എന്ന  പണ്ട് മുതലേ കൂടപ്പിറപ്പായ ശീലം മൂലം സാമാന്യം ഭേദപ്പെട്ട തരത്തില്‍ പണികള്‍ കിട്ടുകയും അതറിഞ്ഞ ഉറ്റ സുഹൃത്തുക്കള്‍ ഇനി വണ്ടിയില്‍ കയറിയാല്‍ മിണ്ടാതെയിരുന്നു കൊള്ളണം എന്ന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് വഴി, വഴിയേ കിട്ടുന്ന സുഹൃത്തുക്കളുടെ എണ്ണം വല്ലാതെ കുറഞ്ഞ്, ഏതാണ്ട് ഇല്ലാതെയായ അവസ്ഥയിലെത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ.. എങ്കിലും ഇപ്പോഴും ബസില്‍ അടുത്തിരിക്കുന്ന ആരെങ്കിലും മിണ്ടാനുള്ള കൊതിയോടെ എന്നെ നോക്കിയാല്‍ ഞാനാ നിരോധനാജ്ഞയൊക്കെ പാടെ മറന്നു പോകും..:(


ഇന്നലെ ബാംഗ്ലൂര്‍ കല്ലട ട്രാവെല്‍സ് ന്റെ സിറ്റി മാര്‍ക്കറ്റ്‌ ഓഫീസ് ല്‍ ഇരുന്ന് വൈകുന്ന ബസ്‌ നേയും ഇതു തന്നെ തെരഞ്ഞെടുത്ത എന്നെയും ശപിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ നിഷ്കളങ്ക മുഖവുമായി ആ അമ്മ എന്റെ അടുത്ത് വന്നിരുന്നത്. കൂടെ മകനും മരുമകളും അവരുടെ കുട്ടിയും (അതു മോനാണെന്ന്,മരുമകന്‍ അല്ലെന്ന് എനിക്കെങ്ങനെ മനസ്സിലായി എന്നൊന്നും ചോദിക്കരുത്..അങ്ങനെ തോന്നി)   "എനക്ക് അത്തോളീ പോകാനാ,ഇയ്യ് എങ്ങട്ടാ? " എന്ന ആദ്യ ചോദ്യം തന്നെ എനിക്കങ്ങു ക്ഷ പിടിച്ചു.  തനി നാട്ടിന്‍പുറത്തുകാരി  അമ്മ. "സ്വന്തായിട്ടാ പോക്ക്?" ങേ??? ഒരു നിമിഷം ഞാനൊന്ന് പകച്ചു. സ്വന്തമായിട്ടല്ലാതെ വാടകയ്ക് എങ്ങനെ പോകും? ഒരു പാട് വടക്കന്‍ കൂട്ടുകാരുണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ ഭാഷ മുന്‍പ് പരിചയിച്ചിട്ടുണ്ടായിരുന്നില്ല. 


പിന്നെ ഒരു മണിക്കൂര്‍ പറന്നു പോയത് അറിഞ്ഞതേയില്ല.  ആ അമ്മയുടെ കുടുംബ ചരിത്രം,രോഗ വിവരങ്ങള്‍, മകന്റെ വിശേഷങ്ങള്‍, ബാംഗ്ലൂര്‍ ലേ ഇടുങ്ങിയ ജീവിതം ("എമ്മാതിരി മനുഷ്യരാ ഈടെ?" വീണ്ടും ഞാന്‍ ധര്‍മ്മ സങ്കടത്തില്‍..ആളുകളുടെ സ്വഭാവത്തെയല്ല എണ്ണത്തെയാണ്   ഉദ്ദേശിച്ചതെന്നു പിന്നെ മനസ്സിലായി..!!!)


"ഇയ്യ്‌ പഠിക്യാ ആടെ?" പിന്നെ എന്തു വരെ പഠിച്ചു? വീട്ടിലാരൊക്കെയുണ്ട്‌? എവിടെയാ താമസം? ഒറ്റയ്കാണോ? കല്യാണം നോക്കണ്ടേ? എന്റെ ജാതകം വരെ ചോദിച്ചറിഞ്ഞു ആയമ്മ..


എട്ടരയായപ്പോള്‍ മടിവാളയ്കുള്ള കണക്ഷന്‍ ബസ്‌ എത്തിയെന്ന അറിയിപ്പും കേട്ടു ചാടിയെഴുനേറ്റ  എന്റെ കൈ പിടിച്ച് "സൂക്ഷിച്ചു പോകു മോളേ" എന്നു പറഞ്ഞു കണ്ണു നിറച്ച ആ അമ്മയുടെ പേരെന്തായിരുന്നു?അല്ലെങ്കില്‍ ലോകത്തിലെ അമ്മമാരുടെ പേരുകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം?

Wednesday, August 17, 2011

"വല്യമ്മച്ചി"


അച്ഛന്റെ വീട്ടിലേയ്ക്‌ ഒരു പതിവ് സന്ദര്‍ശനത്തിനു പോയതാണ് ഞാന്‍. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കിട്ടിയ അവധി അവിടെയാകാം ന്ന് കരുതി.കസിന്‍ കുട്ടികളോടും മറ്റുള്ളവരോടും വിശേഷങ്ങള്‍ പങ്കു വെയ്കുമ്പോഴാണ്  അച്ഛന്റെ അനിയത്തി പറഞ്ഞത്..."ഇന്നലെ എല്ലാവരെയും വരുത്തണമെന്ന് കരുതിയതാണ്.വല്യമ്മച്ചിയ്ക്  തീരെ വയ്യായിരുന്നു."
 
വല്യമ്മച്ചി എന്ന് ഞാന്‍ വിളിക്കുന്നത്‌ അച്ഛമ്മയെ ആണ്‌.കുറച്ചു നാളുകളായി അത്ര നല്ല ആരോഗ്യാവസ്ഥയിലല്ല ആ എണ്പതുകാരി. വല്യമ്മച്ചിയുടെ ഏഴു മക്കളില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു  എന്റെ അച്ഛന്‍.  ഏഴു മക്കളിലും വല്യമ്മച്ചിയ്ക്  ഏറ്റവും ഇഷ്ടം അച്ഛനോടായിരുന്നു എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.അച്ഛന്റെ ഡിറ്റൊയെന്ന്  തോന്നിയത് കൊണ്ടാവണം എന്നെയും ഒരു പാടിഷ്ടമാണ് പുള്ളിക്കാരിയ്ക്.....
 
വീടിന്റെ ചുവരില്‍ പണ്ട് ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്ന കുറേ ഏറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു, കമ്യൂണിസ്റ്റ് ആചാര്യന്മാരായ ലെനിന്റെയും ഏംഗല്‍സിന്റെയും  മറ്റും.. ആ നിരയില്‍ ഒരറ്റത്ത് കമഴ്ന്നു കിടന്ന് തല പൊക്കി കരയുന്ന ഒരു കുഞ്ഞാവയുണ്ടായിരുന്നു. കാലക്രമത്തില്‍ ആചാര്യന്മാരൊക്കെ പടിയിറങ്ങി...ആ കുഞ്ഞാവ ഇപ്പോഴും അവിടെ തന്നെ കരഞ്ഞു കിടക്കുന്നുണ്ട്. അതാണ്‌ ഞാന്‍ ....:) കൊച്ചുമക്കളില്‍ എനിക്ക് മാത്രമേ ആ ചുമരില്‍ സ്ഥാനം പിടിക്കാനായുള്ളൂ എന്നത് എന്റെ സ്വകാര്യ അഹങ്കാരം...:)
 
എപ്പോള്‍ ചെന്നാലും കുറേ സമയം ഒന്നിച്ചു ചെലവഴിക്കാറുണ്ട് വല്യമ്മച്ചിയോടൊപ്പം  .. അച്ഛന്റെ കുട്ടിക്കാല സ്വഭാവത്തെ കുറിച്ചൊക്കെ  വല്ലാതെ വാചാലയാവും വല്യമ്മച്ചിയപ്പോള്‍. ഏറ്റവുമൊടുവില്‍ പതിവു പോലെ ഒരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ പറയും "എല്ലാ രാത്രികളിലും ഈ മുറിയുടെ വാതിലില്‍ വന്നു നില്‍ക്കാറുണ്ട് നിന്റെ അച്ഛനും വല്യച്ചനും. .  ഉള്ളിലേയ്ക് കടക്കാറുമില്ല, എന്നെ കൂടെ വിളിക്കാറുമില്ല... ഇനിയും എന്നാണാവോ???"  മുഴുമിപ്പിക്കാതെ പാതിയില്‍ നിര്‍ത്തുന്ന വാചകത്തിനൊടുവില്‍, ബലമായി ചേര്‍ത്തു പിടിച്ചിരിക്കുന്ന എന്റെ കൈയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീണു ചിതറും. വല്ലാതെ നിശബ്ദയായി പോകും ഞാനും...
 
വല്യമ്മച്ചിയുടെ മുറിയിലേയ്ക് കല്യാണിയും വന്നു ഒപ്പം..എന്റെ നാലു വയസ്സുകാരി അനിയത്തിക്കുട്ടി. അവളുടെ കൈയില്‍ വല്യമ്മച്ചിയ്കായി കരുതിയ ഒരു ബിസ്കറ്റ്... കട്ടിലില്‍ പതിഞ്ഞു കിടക്കുന്ന ഒരു  മെലിഞ്ഞ രൂപം. പഞ്ഞി പോലെ നരച്ച മുടി പറ്റെ വെട്ടിയിരിക്കുന്നു.ഉറങ്ങുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല മോളേ ന്നും പറഞ്ഞ് എഴുനേല്‍ക്കാനായി  ശ്രമം. പിന്നീടുള്ള കുശലങ്ങള്‍ക്കിടയില്‍ മനസ്സിലായി , വാര്‍ധക്യം ആ മനസ്സിലെ ഓര്‍മ്മകളെയും പതിയെ തുടച്ചു കളയാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ, ഒരു തലമുറയുടെ ഓര്‍മ്മകളാണ് മാഞ്ഞു പോകുന്നത്. ജീവിതത്തില്‍ ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത പാവത്തിന് ഇപ്പോള്‍ ആകെയുണ്ടായിരുന്ന ഇത്തിരി സ്വത്തും....
 
പേര് പറഞ്ഞിട്ടും തിരിച്ചറിയുന്നില്ലല്ലോ എന്നൊരു സങ്കടം തിര പോലെ വന്നെന്നെ വിഴുങ്ങി. എന്റെ സ്വത്വമാണ്‌ നഷ്ടമാവുന്നത്. ഞാനാരുമല്ലാതായി തീരും പോലെ.. അടുത്തിരുന്നപ്പോള്‍ വെറുതേ ആ ചുളിഞ്ഞു കിടക്കുന്ന വയറില്‍ കൈ വെച്ചു. എന്റെ അച്ഛനെ പത്ത് മാസം ചുമന്ന വയര്‍....വല്ലാതെ ഒട്ടിക്കിടക്കുന്നു...
 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,പരസ്പര വിരുദ്ധമായി...പലതും ഞാന്‍ കേട്ടില്ല. എന്റെ കണ്ണില്‍ പല ചിത്രങ്ങള്‍ തെളിഞ്ഞു. പണ്ടെന്നോ രാത്രികളില്‍ കൈകള്‍ ചേര്‍ത്തു പിടിച്ചു "ഉറുമ്പുറുമ്പ് " കളിപ്പിച്ചു ഇക്കിളിയാക്കി ചിരിപ്പിച്ചത്....."കാട്ടില്‍ പോകാം,വീട്ടില്‍ പോകാം, കാടനേം പൂച്ചേം കണ്ടാല്‍ പേടിക്കുമോ" ന്നും ചോദിച്ചു കണ്ണില്‍ ഊതുന്നത്‌. വല്ലപ്പോഴും മാത്രം നാട്ടിലെത്തുന്ന പരദേശിക്കുട്ടിയായിരുന്നു ഞാന്‍. താഴൂരമ്പലത്തിലെ  പറയെടുപ്പ് വരുമ്പോള്‍ ചെണ്ട കൊട്ടെന്നാല്‍ ഉത്സവം എന്ന മഹത്തായ അറിവും വെച്ച്  "സ്പ്രിംഗ് വള വേണേ" ന്നും പറഞ്ഞ് കരയും. എന്നെ പറ്റിക്കാനായി ചെണ്ട കൊട്ടുന്നയാളുടെ കൈയില്‍ ഒരു രൂപ കൊടുത്തിട്ട് "എന്റെ മോള്‍ അമ്പലത്തില്‍ വരുമ്പോള്‍ വള കൊടുക്കണം ട്ടോ"  എന്നും പറഞ്ഞ് സമാധാനിപ്പിച്ചത്.......  ചെമ്പകത്തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍ തോട്ടില്‍ നിന്നും തലയില്‍ വിളക്കുള്ള മാനത്തുകണ്ണികളെ പിടിച്ചു സോപ്പ് പെട്ടിയുടെ അടപ്പില്‍ ഇട്ടു തരുന്നത്..എല്ലാം ഒരു തിരശീലയിലെന്ന വണ്ണം മിന്നി മറഞ്ഞു...
 
സംസാരിച്ചു  കൊണ്ടിരിക്കെ തന്നെ മയക്കത്തിലായി വല്യമ്മച്ചി..കണ്ണുകളെ നിദ്ര കീഴ്പെടുത്തുമ്പോഴും  നനുത്ത പിറുപിറുക്കലുകള്‍.. കണ്‍കോണിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍.. ഉറക്കം ഞെട്ടാതെ നെറ്റിയില്‍ ഒരുമ്മ വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്ണുകളും വല്ലാതെ ......................

Friday, August 12, 2011

"രാസാത്തി ഒന്നേ കാണാതെ നെഞ്ച്..."

ഇളയ രാജ മെലഡികളെ കുറിച്ചു ഒരു സുഹൃത്ത് ഇട്ട ബസ്‌ പോസ്റ്റ്‌ കണ്ടപ്പോള്‍ പെട്ടന്ന് ഓര്‍മ്മയില്‍ ഒരു പാട്ടൊഴൊകിയെത്തി.. "രാസാത്തി ഒന്നേ കാണാത് നെഞ്ച്  കാറ്റാടി പോലാടുത്"..കൂടെ മിന്നല്‍ പോലെ ഒരു വേദനയും....
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു തിരുവോണപ്പുലര്‍ച്ചേയാണ് സംഭവം . സ്ഥലം ഈറോഡ്. ബാംഗ്ലൂര്‍ക്കുള്ള  യാത്രയിലാണ് ഞങ്ങള്‍. ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും എന്റെ ചില കൂട്ടുകാരും. തിരുവോണം വീട്ടുകാരുടെയോപ്പം കൂടാതെ എന്റെ ആദ്ധ്യാത്മിക ഗുരുവിനോടൊപ്പം ചെലവഴിക്കുകയെന്നതാണ് ലക്ഷ്യം. മാറി മാറി ഡ്രൈവ് ചെയ്യുന്ന കൂട്ടുകാര്‍ക്കൊപ്പം അവര്‍ക്കുറക്കം വരാതെ സംസാരിച്ചു കൊണ്ട് ഞാനും ഫ്രന്റ്‌ സീറ്റ്‌ ല്‍. സമയം പുലര്‍ച്ചയോടടുക്കുന്നു. ഞങ്ങളുടെ ബോലേറോയില്‍ നല്ല മെലോഡിയസ് ആയ പാട്ടുകള്‍.. അറിയാതെ ഉറക്കം എന്നെ തഴുകി ..

എന്തോ അസ്വാഭാവികമായ ഒരു   തോന്നലില്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നില്‍,ചിലന്തിവല പോലെ വിണ്ടു കീറിയ ബോലേറോയുടെ ചില്ലുകള്‍. ചെവിയില്‍ "രാസാത്തി ഒന്നേ കാണാതെ നെഞ്ച്..." കൂടെ മിക്സ്‌ ചെയ്ത്  "വാള മീനുക്കും വെളങ്ക്  മീനുക്കും കല്യാണം"...  അതിനുമപ്പുറം ഭീമാകാര രൂപമാര്‍ന്നെന്തോ... അതിന്റെ തുളച്ചു കയറുന്ന പ്രകാശമുള്ള ഒറ്റക്കണ്ണ് (ഡ്രൈവര്‍ ഉറങ്ങിയത് കൊണ്ട് വഴി മാറി ഓടിയെത്തിയ ഒരു തമിഴന്‍ ലോറിയായിരുന്നു അതെന്നു പിന്നീട് മനസ്സിലായി..അതില്‍ നിന്നായിരുന്നു "വാള" മീനൊഴുകി വന്നത്. ). .നെറ്റിയില്‍ നിന്നും കണ്ണിലേയ്ക് ഒലിച്ചിറങ്ങുന്ന ചോര.. പെട്ടന്ന്, ജീവന്‍ വേര്‍പെട്ടു പോകുന്നത് പോലെയൊരു വേദന... വലതു തുടയുടെ മുകള്‍ ഭാഗത്താണ്.. കാലൊടിഞ്ഞു എന്നു ബോധ്യമായി...വേദന....വേദന മാത്രം.........

ഇപ്പോഴും ഈരണ്ടു പാട്ടുകളും എന്നെ ആ വേദനയുടെ ലോകത്തിന്റെ  ഓര്‍മ്മകളിലെയ്കെത്തിച്ചു  പേടിപ്പെടുത്താറുണ്ട്   ...

Thursday, August 11, 2011

വെറുതേ ..:(

വല്ലാതെ ഘനം തൂങ്ങിയ ഒരു രാത്രിയായിരുന്നത്  കൊണ്ടാവണം,അതിന്റെ ഭാരം സ്വപ്നങ്ങളിലും വിടാതെ പിന്തുടര്‍ന്ന് നിന്നത്. ജീവിതത്തിന്റെ എല്ലാ അനിശ്ചിതത്വവും അതിന്റെ ഉഗ്രരൂപം പൂണ്ട്  ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഒറ്റയാവുകയെന്നത് സ്വയം തെരഞ്ഞെടുക്കുന്ന ജീവിത രീതിയെന്നതിലുപരി ഒറ്റപ്പെടുത്തപ്പെടുമ്പോഴുണ്ടാവുന്ന ആകുലതകള്‍, നിസ്സഹായതകള്‍..

തനിച്ചല്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്ന ഈ നാളുകളില്‍ അഭയം പ്രാപിക്കുന്ന തണല്‍ മരച്ചുവട്, ഏതു നിമിഷവും തന്റെ ചില്ലകളൊതുക്കി എരിയുന്ന ഒരു മരുഭൂമി സമ്മാനിക്കും.എന്റെ ജീവന്റെ ദാഹത്തിനു ശമനമാകുന്ന പുഴ എപ്പോള്‍ വേണമെങ്കിലും വഴി മാറിയൊഴുകും. അതിനുമപ്പുറം ജീവിതം, യാത്ര തുടരണമെന്ന് വിചാരിച്ചാല്‍ പോലും നിലച്ചു പോകുന്ന ഘടികാരം പോലെ നിശ്ചലമാകും.

സനാഥ എന്ന്  അഹങ്കരിച്ചെഴുന്നള്ളിയിരുന്ന പ്രണയസാമ്ര്യാജ്യത്തില്‍ നിന്നും  പുറത്താക്കപ്പെട്ട്  ,നിസ്സഹായതയോടെ തനിച്ച്‌ നില്‍ക്കുന്ന എന്നെ ഇപ്പോഴേ കാണുന്ന എന്റെ കണ്ണുകളില്‍ പോലും സഹതാപമാണ്.അതാണ്‌ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന വികാരവും..

Saturday, July 30, 2011

"വാവൂട്ടല്‍ "


ഒരു നനഞ്ഞ വൈകുന്നേരം.മഴയിങ്ങനെ പെയ്തും തോര്‍ന്നും.നല്ല തണുപ്പ്...പനി വരുന്നുണ്ടോയെന്ന ചുമ്മാ സംശയം. ചുമ്മാതെയല്ലെന്നു തൊണ്ടയിലെ ഇത്തിരി വേദന...
പണ്ട് മുതലേ എന്റെ തൊണ്ടയിങ്ങനെയാണ്.ഒരു കുഞ്ഞു കാറ്റ് മതി വെറുതെയങ്ങനെ നൊന്തു തുടങ്ങും. അത്തരമൊരു തൊണ്ടനോവലിന്റെ മഴക്കാലവൈകുന്നേരം. അച്ഛനെന്നെ ഡോക്ടറെ കാണിക്കാന്‍ ഇറങ്ങി. മുണ്ടക്കയം ബസ്‌ സ്റ്റാന്റ് ല്‍ നിന്നും ഡോക്ടര്‍ ടെ വീട്ടിലേയ്കുള്ള യാത്രയിലാണ് ആരവമുയരുന്ന ഒരു വലിയ മൈതാനം കണ്ടത്.'എന്താന്നു നോക്കാം അച്ഛാ' എന്ന എന്റെ അപേക്ഷ അച്ഛന്‍ ദയാപുരസരം പരിഗണിച്ചു. അനന്തരം സ്ക്രീനില്‍ നൃത്തം വെയ്കുന്ന ഒരു ഫുട്ബോളും   ഇരുവശത്ത് നിന്നും ഇരമ്പിയടുക്കുന്ന കളിക്കാരും ചുറ്റും നിന്ന്‌ ആര്‍ത്തു വിളിച്ചു അവരെ പ്രോത്സാഹിപ്പിക്കുന്ന കാണികളും, ഇടയ്ക്ക് ആവേശം ഒട്ടും കുറയാതെ ഞാനും അച്ഛനും. ഏതോ ക്ലബ്‌ മാച്ച് ആയിരുന്നു അത്. പൊടിഞ്ഞു പെയ്യുന്ന മഴയെ വക വെയ്കാതെ , നോവുന്ന തൊണ്ടയെ കുറിച്ചോര്‍ക്കാതെ, ഇരുളുന്ന സന്ധ്യയെ കാണുക പോലും ചെയ്യാതെ ഞങ്ങള്‍ ആ കളിയുടെ ലഹരിയിലായി....ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു ഫുട്ബോള്‍ മാച്ച് ലൈവ് ആയി കാണുന്നത്.... 
പിന്നീട് ഡോക്ടറെ കണ്ടു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാവൊരു പാട് ഇരുട്ടിയിരുന്നു.വയ്യാത്ത എന്നെയും കൊണ്ട് പോയ അച്ഛനെ കാണാത്ത ആധിയിലാവും അമ്മയെന്നും,താമസിച്ചതിന്റെ കാരണം ഫുട്ബാള്‍ ആണെന്ന് പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഭയന്നും, ഡോക്ടര്‍ വരാന്‍ താമസിച്ചതും മഴയായിപ്പോയതും ഔസെഫ്  അങ്കിള്‍ന്റെ വീട്ടില്‍ കയറിയെന്നുമൊക്കെ കൂട്ടിക്കലര്‍ത്തി പറഞ്ഞ നുണക്കഥ. പിറ്റേന്ന് രാവിലെ ഉണര്‍ന്നു വന്നപ്പോള്‍ തന്നെ അമ്മയുടെ ചോദ്യം ഇന്നലത്തെ മാച്ച് എങ്ങനെയുണ്ടായിരുന്നു എന്നതായിരുന്നു എന്നത് വേറെ കാര്യം..അന്ന്  തോന്നിയത് ആദ്യം അച്ഛനിതെപ്പോള്‍ പറഞ്ഞെന്ന  ആശ്ചര്യവും പിന്നെ എന്നെ പറ്റിച്ചു എന്ന ദേഷ്യവുമായിരുന്നു...അപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നു "ഒരു കാര്യം ചെയ്യാനുള്ള ധൈര്യമുണ്ടെങ്കില്‍ അതെവിടെയും പറയാനുള്ള ധൈര്യവും വേണമെന്ന്.."..ഇപ്പോള്‍ ഞാനതിനെ ഇങ്ങനെ വായിക്കുന്നു "എവിടെയും പറയാം  എന്ന ധൈര്യമുള്ള കാര്യങ്ങളേ ചെയ്യാവു" എന്ന്....
ഇന്ന് ഇഹലോകം വെടിഞ്ഞ ആത്മാക്കള്‍ക്ക് അന്നമൂട്ടുന്ന നാള്‍....
അച്ഛനോര്‍ക്കുന്നുണ്ടാവുമോ അന്ന് മഴ നനഞ്ഞു നിന്ന്‌ കളി കണ്ട സായാഹ്നം?? പനി വന്നു തീ പോലെ പൊള്ളുന്ന എന്റെ നെറ്റിയില്‍ നനച്ചിട്ട തുണിയുമായി ഉറക്കമിളച്ച രാത്രികള്‍?? തേക്കടിയിലെ ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ലാന്‍ഡിംഗ്  വരെയുള്ള  റോഡിലൂടെ കൈ പിടിച്ചു പിച്ചാ പിച്ചാ നടത്തിയ പകലുകള്‍??? ചോറുണ്ണാന്‍ അന്നുമിന്നും മടിച്ചിയായ എനിക്കുരുട്ടി തന്ന ആകൃതിയൊത്ത കിളിമുട്ടകള്‍??
ഇന്ന് രാവിലെയും മുഖത്ത് പുരട്ടാന്‍ ലാക്ടോകലാമിന്റെ ക്രീം എടുത്തപ്പോള്‍ എനിക്കു കൂട്ടത്തില്‍ ചാര്‍മിനാറും  മണത്തു....

Tuesday, July 12, 2011

എങ്കില്‍......???

ഇന്നലെ രാത്രി അമ്മയെ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ദിവ്യയെ കുറിച്ചു പറഞ്ഞത്. ദിവ്യ എന്റെ സിസ്റ്റര്‍ന്റെ കൂട്ടുകാരിയാണ്‌.അവളുടെ കല്യാണത്തിന്റെ തലേ ദിവസം ഒരു ഗിഫ്ടുമായി തന്റെ അമ്മയോടൊപ്പം സ്കൂട്ടിയില്‍ വന്ന അഞ്ചു മാസ ഗര്‍ഭിണിയുടെ, സന്തോഷമുള്ള മുഖം പെട്ടന്ന് ഞാനോര്‍ത്തു. വളരെ പ്രസരിപ്പോടെ, വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഒരു മിടുക്കി.എന്താ അമ്മേ ഇപ്പോള്‍ വിശേഷിച്ച് എന്ന് ചോദിച്ചപ്പോഴാണ് ............ ആ കുട്ടി ഇന്നലെ ആത്മഹത്യ ചെയ്തു എന്ന് ...........

തന്റെ എട്ടു മാസം പ്രായമുള്ള മോളേക്കുറിച്ച്  പോലും ചിന്തിക്കാതെ, ജീവിതം ഒരു കഷ്ണം കയറിന്റെ തുമ്പില്‍ അവസാനിപ്പിക്കുമ്പോള്‍, എത്ര ശൂന്യതയാവും അവള്‍ അനുഭവിച്ചിട്ടുണ്ടാവുക? ഭര്‍ത്താവുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍, ഭര്‍തൃ മാതാവിന്റെ അസഹിഷ്ണുത,സ്വന്തമായ സാമ്പത്തിക അടിത്തറയില്ലായ്മ , സ്വന്തം പിതാവിന്റെ ഏകാധിപത്യ മനോഭാവം...ഇവയ്ക്കൊക്കെ അവസാനം അവള്‍ ഒരേയൊരു പരിഹാരം കണ്ടെത്തി...

പലപ്പോഴും തോന്നിയിട്ടുണ്ട്,സ്വന്തം ജീവിതത്തിനു മേല്‍ തൂങ്ങുന്ന കയര്‍ക്കുരുക്കുമായാണ് ഓരോ പെണ്‍കുട്ടിയും ജീവിക്കുന്നതെന്ന്.അവനവന്റെ വീട് എന്നത് പോലും അന്യമാവുന്ന പെണ്‍ വര്‍ഗം.സ്വയംഹത്യ എന്ന വെള്ളിയാംകല്ലിലേയ്ക്  ആകൃഷ്ടരായടുക്കുന്ന തുമ്പികളല്ല ഈ ജന്മങ്ങള്‍ എന്ന് അവരെ നിന്ദിക്കുന്നവര്‍ പലപ്പോഴും മറന്നു പോകുന്നു.അവള്‍ രക്ഷപെട്ടു, ആ കുഞ്ഞിനെപ്പോലും ഓര്‍ത്തില്ല എന്നൊരു സ്വാര്‍ത്ഥയുടെ മേല്‍വിലാസം ചാര്‍ത്തിക്കൊടുക്കുമ്പോള്‍,ഓര്‍ക്കേണ്ട ഒന്നുണ്ട്. പത്തുമാസം ആകാംക്ഷയോടെ , പ്രതീക്ഷയോടെ കാത്തിരുന്നു കൈയില്‍ കിട്ടിയ ജീവന്റെ പാതിയെ പോലും വേണ്ടെന്നു വെച്ച് ജീവിതത്തില്‍ നിന്നും സ്വയം നിഷ്കാസിതയാവേണ്ടി വരുന്നവളുടെ മനസ്സ്. 

ഒരു പക്ഷേ,

ആ അച്ഛന്‍ കുറച്ചു കൂടി സ്നേഹം കൊടുത്തിരുന്നെങ്കില്‍- "എന്തു തന്നെയായാലും നീ എന്റെ മകള്‍ തന്നെയാണ്.നിന്നോടൊപ്പം ഞാനുണ്ടാവും" എന്നൊരു ഉറപ്പ് അവള്‍ക്കു തോന്നിയിരുന്നെങ്കില്‍....   
താലി കെട്ടിയ ഭര്‍ത്താവ് എങ്കിലും പിന്തുണച്ചിരുന്നെങ്കില്‍  - ലോകം മുഴുവന്‍ എതിരായിരുന്നാലും, സ്വന്തമെന്നു വിശ്വസിക്കുന്ന ആ ഒരാള്‍ അവളെ അറിഞ്ഞിരുന്നുവെങ്കില്‍....

അവള്‍ക്ക് സ്വന്തമായി ഒരു ജീവിതമാര്‍ഗം ഉണ്ടായിരുന്നെങ്കില്‍- എഞ്ചിനീയറിംഗ് ബിരുദ ധാരിയായിരുന്നു ദിവ്യ. ഒരു പക്ഷേ ഒരു ജോലി ഉണ്ടായിരുന്നുവെങ്കില്‍,സ്വന്തം കാലില്‍ നിന്ന്‌ കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാം എന്ന് തോന്നുമായിരുന്നോ? വിവാഹ മോചനങ്ങളുടെ ഒരു പ്രധാന കാരണം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് വിധിക്കുന്നവരെ, മരണത്തെക്കാള്‍ ഭേദമല്ലേ തനിച്ചുള്ള ജീവിതം?

കൂട്ടുകാര്‍-വിവാഹശേഷം വ്യക്തിപരമായ പല പല കാരണങ്ങള്‍ കൊണ്ടും കൂട്ടുകാരുടെ പ്രശ്നങ്ങള്‍ അറിയാതെ പോകുന്നവരാണ് നമ്മള്‍.എന്റെ സിസ്റ്റര്‍ രാവിലെ പറഞ്ഞു.."അവളെ എനിക്കൊന്നു വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍" എന്ന്... അതിനി പറഞ്ഞിട്ട് എന്തു കാര്യമെന്ന് ചോദിക്കാന്‍ തോന്നി...എങ്കിലും അവള്‍ ഒന്ന് വിളിച്ചിരുന്നെങ്കില്‍....

ഒരു പാട് എങ്കിലുകള്‍ അവശേഷിപ്പിച്ച് ഇന്നൊരു ദിവ്യ,ഇന്നലെ വേറെ ആരോ... ഇനിയുമാരൊക്കെ??

Thursday, June 23, 2011

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ...?????




മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ഇവിടെ ഇടുന്നു. അനിലിന്റെ ഫോൺ നമ്പരും...

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon

Phone Number :+91-7293607979

Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam

SWIFT Code: SBTRINBB053
IFS Code: SBTR0000053





http://sanathanan.blogspot.com/2011/06/blog-post_21.html

Saturday, June 18, 2011

ജൂണ്‍ 18


പലതും പറഞ്ഞ കൂട്ടത്തില്‍ അമ്മ പറഞ്ഞു, മോഹന്‍ മാമന്‍ വിളിച്ചിരുന്നു.

മോഹന്‍ മാമന്‍.....അടഞ്ഞു കിടന്ന ഓര്‍മ്മകളുടെ കോട്ട തുറക്കുന്ന താക്കോലായി മാറി പെട്ടന്ന് ആ പേര്..മനസ്സിലേയ്ക് തേക്കടിയിലെ തണുപ്പന്‍ പ്രഭാതത്തിന്റെ നനുത്ത ഓര്‍മ്മ. മഞ്ഞു പുതച്ചു കിടക്കുന്ന വഴികള്‍.. വീട് തോറും നടന്നു പൂ വില്‍ക്കുന്ന തമിഴ് സുന്ദരിയുടെ മൂക്കുത്തിയിലെ നീലക്കല്ലിന്റെ തിളക്കം.പിന്നെ,അച്ഛന്‍....!!!

അച്ഛനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും പലപ്പോഴും...പക്ഷേ ബോധമെന്നാല്‍ എനിക്ക് അച്ഛന്‍ തന്നെയാവും എപ്പോഴും. ഓരോ ആളുകളെ ഓര്‍ക്കുമ്പോള്‍ തുറക്കുന്നതും അച്ഛനിലേക്കെത്തുന്ന ഓരോ ജനാലകള്‍..മോഹന്‍ മാമന്‍ എന്നത് ഒരു ചുവന്ന ജനാലയാണ്. എഴുപതുകളുടെ അവസാന പാദത്തിലും എണ്പതുകളിലും അച്ഛന്‍ ജീവിച്ച ട്രേഡ് യുണിയന്‍ കാലം.. അതില്‍പ്പെട്ടു അരക്ഷിതമായ അച്ഛന്റെ ഔദ്യോഗിക ജീവിതം... കാമുകിയെ  ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിരാശാ പ്രണയകാലം... കാമുകിയെ ഭാര്യയാക്കിയ ശേഷമുള്ള കുടുംബ ജീവിതകാലം...എവിടെയും കൂടെയുണ്ടായിരുന്നു മോഹന്‍ മാമന്‍.

പോസ്റല്‍ ജീവനക്കാരുടെ ട്രേഡ് യുണിയന്‍ ആയ എന്‍.എഫ്.പി.ടി.ഇ യുടെ ഇടുക്കിയിലെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. സ:ടി.പി.സോമന്‍. ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് അച്ഛനും ശ്രമിച്ചത്.അതിന്റെ ഭാഗമായി സ്വന്തം ജോലി നഷ്ടപ്പെട്ടതൊന്നും അച്ഛനൊരു പ്രശ്നമായിരുന്നില്ല. അന്ന് ഉപജീവനത്തിന് വേണ്ടി ഒരു ബുക്ക്‌ സ്ടാള്‍ തുടങ്ങാന്‍ പാര്‍ടി അച്ഛനെ സഹായിച്ചു. ജോലി തിരികെ കിട്ടിയപ്പോള്‍ ഒരുമിച്ചു കിട്ടിയ ശമ്പളക്കുടിശ്ഷിഖയുടെ പാതി കൊടുത്ത്  യുണിയനു വേണ്ടി ഓഫീസ് തുടങ്ങാനുള്ള സ്ഥലം വാങ്ങി അച്ഛന്‍ ആ കടം വീട്ടുകയും ചെയ്തു.   

സ്വന്തം പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അച്ഛന് മുന്‍‌തൂക്കം തന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. അച്ഛന്റെ സഹജീവി സ്നേഹത്തിനു വേണ്ടി ബലിയാടാവേണ്ട ഒരവസ്ഥയും അച്ഛനെ പ്രണയിച്ചതിന്റെ  പേരില്‍ മാത്രം അമ്മയ്കുണ്ടായി.അമ്മയുടെ സമരം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു.അത് അമ്മ നേടുകയും ചെയ്തു.എന്നാല്‍,അച്ഛന്റെ സമരങ്ങള്‍ പലരിലൂടെ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ജീവിതത്തില്‍ എന്താവുന്നതിലും പ്രധാനം ഒരു നല്ല മനുഷ്യനാവുകയെന്നാണ് എന്നു എന്നെ പഠിപ്പിച്ചത് അച്ഛനാണ്.പുസ്തകങ്ങളെ എന്റെ കൂട്ടുകാരാക്കിയതും അച്ഛനാണ്. കവിതകള്‍ ചൊല്ലി കവികളെ പരിചയപ്പെടുത്തിയതും അച്ഛന്‍ തന്നെ. (ഒരു നാലു വയസ്സുകാരിയുടെ കൈയിലേക്ക്‌ തടിയന്‍ പുസ്തകങ്ങള്‍ എടുത്തു തരുമ്പോള്‍ അമ്മ അതിശയിക്കുമായിരുന്നു.ഒരു പക്ഷേ അച്ഛന്‍ തന്റെ ജോലികള്‍ നേരത്തേ തീര്‍ത്തതാവാം ).

സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ചത് അച്ഛനാണ്.....എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍...

എത്ര കുറച്ചായിരുന്നു അച്ഛന്‍ എന്റെയൊപ്പം ഉണ്ടായിരുന്നത്..!!!പക്ഷേ എത്ര കൂടുതലാണ് അച്ഛന്‍ എന്നില്‍ അവശേഷിപ്പിച്ചത്...!!!

ഇന്ന് അച്ഛന്റെ ഇരുപത്തിമൂന്നാം ചരമ വാര്‍ഷിക ദിനം....

Thursday, June 16, 2011

പരമപദം


അതൊരു നല്ല വൈകുന്നേരമായിരുന്നു.എനിക്കേറ്റവും പ്രിയപ്പെട്ട കവിയോടൊത്ത്  കോഫി ടെബിളിന്റെ ഇരു വശങ്ങളിലുമായിരുന്നു, ആകാശത്തിനു  കീഴിലുള്ള എന്തിനെയും സംഭാഷണ വിഷയമാക്കിയ ഒരു സായാഹ്നം. സ്വീകരിക്കാത്ത അവാര്‍ഡുകളെക്കുറിച്ചും  അങ്ങേയറ്റം നിസ്സംഗതയോടെ സ്വീകരിക്കുന്ന വിമര്‍ശനങ്ങളെയും കുറിച്ചായി എന്റെ ആശ്ചര്യം..    

അതിന്‌ മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു..."ഭൗതികമായ യാതൊന്നിനും ഇപ്പോഴെന്നെ സ്വാധീനിക്കാനാവില്ല. ഒരാവശ്യങ്ങളും ഇപ്പോഴെന്നെ അലട്ടുന്നുമില്ല. വിശപ്പ്‌,ദാഹം,രതി ഇങ്ങനെയുള്ള അടിസ്ഥാന ചോദനകളല്ലാതെ  ഒന്നുമെനിക്കനുഭവപ്പെടുന്നില്ല,ഇവയൊഴിച്ചു  നിര്‍ത്തിയാല്‍  ഒരു ജഡം പോലെ സ്വസ്ഥനാണ് ഞാന്‍.മറ്റുള്ളവരുടെ വികാരങ്ങളെയും അതേ  നിസ്സംഗതയോടെ നോക്കിക്കാണുവാന്‍ എനിക്കിന്ന്  കഴിയുന്നു "
എന്നെ വല്ലാതെ  അത്ഭുതപ്പെടുത്തിയ ഒരു പ്രസ്ഥാവനയായിരുന്നു അത്.ഏതു വിമര്‍ശനങ്ങളെയും ഒരു ചിരിയോടെ നേരിടുക എന്നത്  അധികം പ്രയാസമുള്ള കാര്യമല്ല എനിക്ക്. എന്നാല്‍ മറ്റു വികാരങ്ങള്‍, പ്രത്യേകിച്ചും  വിഷാദം, ഏറ്റവും എളുപ്പത്തില്‍ എന്നെ  കീഴടക്കാറുണ്ട് . അത് എന്റേതു  തന്നെ ആവണമെന്ന് പോലും എനിക്കൊരു നിര്‍ബന്ധവുമില്ല. ഒരു നല്ല മെലഡി,അല്ലെങ്കില്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍...ആരുടെയെങ്കിലുമൊക്കെ സങ്കടങ്ങള്‍... എന്റെ കണ്ണ് നിറയാന്‍ ഇത്ര തന്നെ ധാരാളം..

എന്നാവും  ഞാനാ തലത്തിലെയ്കെത്തുക?അല്ലെങ്കില്‍ എന്നെങ്കിലും ഞാനവിടെയെത്തുമോ?? അസാധ്യമെന്നു എനിക്ക് തന്നെ തോന്നുന്നുണ്ടെങ്കിലും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു അത്......ഒരു ജഡത്തെ പോലെ സ്വസ്ഥയാവാന്‍ എനിക്ക്  ഒരു പക്ഷേ ജഡമാവുക തന്നെ വേണമായിരിക്കും...:(

Tuesday, June 14, 2011

ചെഗുവേര





ഇതു പോലെ മഴ നിറഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ച പകല്‍ ആയിരുന്നു അത്.ഹാള്‍ലെ സോഫയുടെ ഹാന്‍ഡ്‌റസ്റ്റ്‌ല്‍ തലയുയര്‍ത്തി വെച്ച് കിടന്ന് അച്ഛന്‍ ഒരു പുസ്തകം വായിക്കുന്നു.പുറംചട്ടയില്‍ തടിയന്‍ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന,തീക്ഷ്ണമായ കണ്ണുകളുള്ള ഒരു സുന്ദരന്‍. പലപ്പോഴും അച്ഛന്റെ കൈയില്‍ ഇതേ മുഖം പതിഞ്ഞിരിക്കുന്ന പല പുസ്തകങ്ങളും കാണാറുണ്ട്‌.ആ കണ്ണുകളോടു തോന്നിയ ഇഷ്ടം കൊണ്ടാണ് അതാരെന്ന് അച്ഛനോടു ചോദിച്ചത്.

ആദ്യമായി ഞാന്‍ ആ പേര് കേട്ടു."ചെ"....ചെ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഏണസ്ടോ ഗുവേര ഡി ലാ സെര്‍ന.അച്ഛന്‍ അന്ന് ചെ യെക്കുറിച്ച് ഒരു പാട് സംസാരിച്ചു. ഏതോ ഒരു വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴെന്നതു പോലെ അച്ഛന്റെ ശബ്ദം ആവേശത്തോടെ ഉയരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ ഒരു തിരശ്ശീലയിലെന്ന വണ്ണം ചെയുടെ ലാറ്റിന്‍ അമേരിക്കന്‍,ക്യുബന്‍ യാത്രകള്‍.. ഫിദലുമായുള്ള കൂടിക്കാഴ്ച... ഒടുവില്‍ ബൊളീവിയന്‍ കാടുകളിലെ അവസാന നാളുകള്‍... ഒരു വന്യ മൃഗത്തെ വേട്ടയാടിപ്പിടിക്കും പോലെ ബൊളീവിയന്‍ ആര്‍മി റേന്‍ജര്‍മാര്‍ അദ്ദേഹത്തെ നിരായുധനാക്കി കീഴടക്കുന്നത്‌ ഞാന്‍ കണ്ടു..ഏതു നാട്ടുകാരനെന്ന ചോദ്യത്തിനുള്ള പുച്ഛം നിറഞ്ഞ ചിരി ഞാന്‍ കേട്ടു....

"ഇന്ന് നീ കൊല്ലുന്നത് ഒരു മനുഷ്യനെയാണ്‌" എന്ന മരിയെ ടെറാനോടുള്ള ചെയുടെ അന്ത്യ വാചകത്തില്‍ അച്ഛന്റെ വാക്കുകള്‍ ഒരല്‍പം ഇടറിയോ?അപ്പോഴേയ്കും ചുവന്ന കണ്ണുകളിലെയ്കു നോക്കി പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. ആദ്യം കൈയും കാലും പിന്നെ മാനവ രാശിയോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞ നെഞ്ചും തകര്‍ത്തു പാഞ്ഞു കയറിയ എണ്ണമറ്റ വെടിയുണ്ടകള്‍...എന്റെ കണ്ണുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി..



അന്ന് മുതല്‍ ഞാന്‍ ചെയുടെ ഏറ്റവും കടുത്ത ആരാധികയായി...



Wednesday, June 1, 2011

വീണ്ടും മഴക്കാലം..

പശ്ചാത്തല സംഗീതവും വര്‍ണ്ണ വിന്യാസങ്ങളുമില്ലാതെ ഏകാകിയായെത്തുന്ന മഴയെയാണ് എന്നും എനിക്കിഷ്ടം.തുലാ വര്‍ഷത്തില്‍ അത്തരം വരവുകള്‍ അപൂര്‍വമാണെങ്കിലും ഇടവപ്പാതി പൊതുവേ ശാന്ത ശീലയാകും.ഒരു നൃത്ത ബാലെയുടെ തിമിര്‍ത്താട്ടങ്ങള്‍ക്കുമപ്പുറം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി വഴിഞ്ഞൊഴുകുന്ന ലാവണ്യവതിയാകുന്ന പാവം ഇടവ മഴ. ആയിരം കൈകള്‍ വിരിച്ചെത്തുന്ന മിന്നല്‍ പിണറുകളെ കഴിയുന്നതും ഒഴിവാക്കി,ഇടി മുഴക്കങ്ങളില്ലാതെ വെറുതേ പെയ്തു നിറയും...

എവിടെ നിന്നാണെന്നറിയില്ല പശ്ചാത്തലമൊരുക്കുന്ന അകമ്പടിക്കാരോടുള്ള ഭയം തുടങ്ങിയത്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മഴയോടുള്ള ഇഷ്ടം പോലെ കൂടെയുണ്ട് മിന്നലിനോടും ഇടിമുഴക്കങ്ങളോടും ഉള്ള പേടിയും. തനിച്ചാവുന്ന കൊച്ചിന്‍ മിന്നല്‍ സായാഹ്നങ്ങളില്‍ പേടിയോടെ ഞാന്‍ പണ്ടൊരു കൂട്ടുകാരനെ ആശ്രയിക്കുമായിരുന്നു. ഒരു പാട് ദൂരെ ആണെങ്കിലും, കണ്ടിട്ട് കൂടിയില്ലെങ്കിലും മഴ പോലെ പെയ്തു നിറയുന്ന സൗഹൃദം.



പിന്നീട് എന്റെ സായാഹ്നങ്ങള്‍ കൂടുതല്‍ തനിച്ചായി.. ഒറ്റക്കൊമ്പിലേറി ചില്ലിയാട്ടം പറന്നപ്പോള്‍ കൂടെ കൂട്ടിയ സ്വപ്‌നങ്ങള്‍ വീഴ്ചയുടെ ആഴങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കി.



ഇപ്പോള്‍ ഏഴു നിറങ്ങള്‍ക് പകരം എന്റെ ആകാശത്തില്‍ ഏഴായിരം നിറങ്ങളുള്ള മഴവില്ല് പൂക്കുന്നു..മിന്നലുകള്‍ വിരിഞ്ഞിറങ്ങുന്ന ആകാശത്തിന് താഴെ നില്‍കുമ്പോള്‍ ഞാന്‍ ഒരു സാന്ത്വന സ്പര്‍ശമറിയുന്നു.ആയിരം സിരകള്‍ പോലെ പടരുന്ന മിന്നലുകള്‍, ഓരോ വേരുകളും എന്നിലേക്ക്‌ മുളയ്കുന്ന അവന്റെ കൈകളാവുന്നു. മഴ പുണരും പോലെ മിന്നല്‍ പുതയ്കാന്‍ ഞാന്‍ മോഹിക്കുന്നു.


 
ഈ ഇടവപ്പാതിയും പെയ്തു തീരുമെന്നും,കൂടുതല്‍ വാശിയോടൊരു മരുക്കാലം എന്നെ കാത്തിരിപ്പുണ്ടെന്നുമുള്ള തിരിച്ചറിവോടെ ഇപ്പോള്‍ ഞാനീ മഴയില്‍ നനയട്ടെ..

Wednesday, May 4, 2011

ഒന്നും മാറിയിട്ടില്ല..

ഒരു വര്‍ഷത്തിനു ശേഷം ഓഫീസ് ലെ എന്റെ പഴയ സീറ്റ്‌ ല്‍ വന്നിരിക്കുമ്പോള്‍ ഒരു മാറ്റവും ഇല്ല ഒന്നിനും..


അതേ കസേര...വലതു വശത്തെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന എസ്‌.ജോസഫ്‌ ന്റേയും അന്‍വര്‍ അലിയുടെയും പുസ്തകങ്ങള്‍... മാതൃഭൂമിയുടെ പഴയ ലക്കങ്ങളില്‍ നിന്നും വെട്ടി സൂക്ഷിച്ചിരുന്ന ചില ഇഷ്ടപ്പെട്ട കവിതകള്‍..ഇഷ്ടികയുടെയും സിമെന്റ് ന്റേയും കണക്കുകള്‍ കൂട്ടിയെടുത്ത ബുക്ക്‌കള്‍..

ജനാല തുറന്നാല്‍ താഴെ ഇരമ്പുന്ന എസ്‌.എ റോഡ്‌...ആ വശത്തെ ഫ്ലക്സ് ബോര്‍ഡ്‌ ഏതോ മഴയില്‍ നഷ്ടപ്പെട്ടതിനാല്‍ ആംബുലന്‍സുകളുടെ ശബ്ദം മാത്രമല്ല കാഴ്ചയും തേടി വരുന്നു..

ഒരു കണ്ണാടി മറയ്കപ്പുറത്ത് സ്റ്റാലിന്‍ ചേട്ടന്‍,ആന്റണി,അജീഷേട്ടന്‍...ചില്ലു കൂട്ടിലടയ്കപ്പെട്ട ബിജു സര്‍,ഷിബു സര്‍...

ബ്ലോഗ്‌ ലേയ്ക്കുള്ള കവിതകളെല്ലാം ഏറ്റു വാങ്ങിയ സിസ്റ്റം..എന്തിനെല്ലാം അത് സാക്ഷിയായില്ല???

എല്ലാം പഴയത് പോലെ എന്ന് കരുതുമ്പോഴും ഒന്നും പഴയത് പോലെയല്ലല്ലോ??.. അങ്ങനെ ആവുകയുമില്ലല്ലോ??

ഇങ്ങിനി തിരിച്ചു വരാത്ത വിധം നഷ്ടപ്പെട്ട എന്റെ പഴയ ദിനങ്ങളേ....എന്നെയും കൂടെ നിങ്ങള്‍ക്കൊപ്പം കൊണ്ട് പോകാമായിരുന്നില്ലേ??

Tuesday, April 12, 2011

വാണീ ദേവീ.....

എന്ത് കൊണ്ടോ ഈ ജീവിതത്തില്‍ ഞാനേറ്റവും സ്നേഹിക്കുന്നത് അക്ഷരങ്ങളെയാണ്‌.. ഏറ്റവും ആരാധിക്കുന്നത് എഴുത്തുകാരെയും.. സ്വന്തമായി കുറച്ചു അക്ഷരങ്ങള്‍ കിട്ടുക,അതു വെച്ച് മായാജാലം കാട്ടി മറ്റുള്ളവരെ അമ്പരപ്പിക്കുക.. അങ്ങനെയുള്ളവരുടെ ജീവിതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് ഞാന്‍ വിശ്വസിക്കുന്നു..

ഓര്‍മ്മ വെച്ച കാലം മുതല്‍ കൂട്ട് വന്നവരാണ് പുസ്തകങ്ങള്‍.. അക്ഷരമറിയാത്ത കാലത്ത് അച്ഛന്‍ വായിച്ചു തന്ന കഥകള്‍..എന്നെ കൊതിപ്പിച്ച ചിത്രങ്ങള്‍.. എത്രയും വേഗം വായിക്കാന്‍ പഠിക്കാനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു ഞാന്‍.അതു കൊണ്ടാവാം അക്ഷരങ്ങള്‍ വളരെ വേഗം എനിക്ക് വഴങ്ങി തന്നത്..അത്ര മോഹിച്ചു സ്വന്തമാക്കിയത് കൊണ്ടാവാം എനിക്ക് അവയോടിത്ര ആരാധനയും...ഞാന്‍ ഒരിക്കലും  ദുരുപയോഗം  ചെയ്യാത്തതും .അങ്ങനെയൊന്നു കണ്ടാല്‍ സഹിക്കാത്തതും...

പുസ്തകത്തില്‍ ചവിട്ടിയാല്‍ തൊട്ടു വന്ദിക്കാന്‍ പഠിപ്പിച്ചത്  ആരെന്ന് മറന്നു പോയി. എങ്കിലും ആ ശീലം മറന്നില്ല.. സൂക്ഷിച്ചുപയോഗിക്കണം  വാക്കുകള്‍  വാമൊഴിയിലായാലും വരമൊഴിയിലായാലും എന്ന് അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. ഇപ്പോഴും ഞാന്‍ അതു പാലിക്കുന്നു... ഒരു നിരീശ്വരവാദിയായിരുന്ന അച്ഛന്റെ ദൈവങ്ങള്‍ അക്ഷരങ്ങള്‍ ആയിരുന്നു.

പറയാന്‍ വന്നത് വേറൊന്നുമല്ല... ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരെ കുറിച്ച് . എനിക്കൊരിക്കലും ക്ഷമിക്കാനാവുന്നില്ല അത്തരമൊരു കാര്യം. എന്റെ പ്രശ്നമാവാം. എന്ത് കൊണ്ടോ മഹാപാപം ചെയ്യും പോലെ തോന്നും ആരെങ്കിലും അങ്ങനെ ചെയ്യുമ്പോള്‍...

ഇനിയായാലും ഞാന്‍ അത് സഹിക്കുകയേ ഇല്ല.....

Wednesday, March 30, 2011

മൂക്കാതെ പഴുക്കുന്ന മാമ്പഴങ്ങള്‍

പരീക്ഷ കഴിഞ്ഞപ്പോള്‍ വല്ലാതെ ബോറടിക്കുന്നു ചേച്ചീ എന്ന ആവലാതിയോടെയാണ് അടുത്ത വീട്ടിലെ മാളുവിന്റെ ആഗമനം.എന്‍റെ വീട്ടില്‍ ഒരു സന്ദര്‍ശക മാത്രമാവുന്ന എനിക്ക് നാട്ടു വിശേഷങ്ങള്‍ വിളമ്പുന്ന ആകാശവാണിയാണ് വടക്കേലെ മാളു. ഇപ്രാവശ്യത്തെ ചൂടന്‍ വിശേഷം കിഴക്കേ വീട്ടിലെ ചിത്രയുടെ പ്രണയവും അതിന്‌ വീട്ടുകാര്‍ ഉയര്‍ത്തുന്ന തടസ വാദങ്ങളും മറ്റുമായിരുന്നു.ചിത്രയുടെ എതിര്‍പ്പിനെ അവഗണിച്ചു അച്ഛനും അമ്മയും വേറെ കല്യാണം ആലോചിക്കുന്നതിനെ കാര്യ കാരണ സഹിതം എതിര്‍ക്കുകയും ചിത്രയ്ക് വേണ്ട മോറല്‍ സപ്പോര്‍ട്ട് കൊടുക്കുകയും ചെയ്യുന്ന മാളുവിന്റെ വീറും വാശിയും കണ്ടപ്പോള്‍ സത്യത്തില്‍ ചെറിയൊരു അമ്പരപ്പ് തോന്നാതിരുന്നില്ല. പതിന്നാലു വയസ്സെന്നത് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പക്വത നേടുന്ന പ്രായമായി മാറുകയാണോ?

മുന്‍പൊരിക്കല്‍ ബസില്‍ വെച്ച് കേട്ട ഒരു സംഭാഷണ ശകലം ഓര്‍ത്തു പോയീ ഞാന്‍. തോളില്‍ തൂക്കിയ ബാഗ്‌ എന്‍റെ മടിയില്‍ നിക്ഷേപിച്ച ശേഷം കൂട്ടുകാരിയോട് കലപില പറഞ്ഞു നിന്ന ഒരു കുഞ്ഞു മിടുക്കി."അവനെ വഞ്ചിക്കാന്‍ ഞാന്‍ ആരതിയെ സമ്മതിക്കില്ല"എന്ന വാചകത്തിലെ ആര്‍ജ്ജവം കേട്ടാണ് അവളെ ശ്രദ്ധിച്ചത്. തോളൊപ്പം മുറിച്ച മുടിയും കുലുക്കി കണ്ണും മിഴിച്ചു അവളതു പറയുമ്പോള്‍ സ്വരത്തില്‍ ഏതോ തുടരാന്‍ പരമ്പരയിലെ നായികയുടെ കാര്‍ക്കശ്യം.വഞ്ചന...എന്‍റെ ദൈവമേ ആ വാക്കിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിന്നും ഈ കുഞ്ഞിനെ നീ അകറ്റി നിര്‍ത്തണേയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോയി.എങ്കിലും കുറെ നാളുകള്‍ വഞ്ചനയിലെ ഞ്ച എന്‍റെ നെഞ്ചിലിരുന്നു ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.

അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പെയാണ് ഒരു നാലു വയസ്സുകാരന്‍ എന്നെ നിശബ്ദയാക്കിയത്. മേഘമല്‍ഹാര്‍ ആദ്യമായി ഏഷ്യാനെറ്റ്‌ ല്‍ വരുന്ന ദിവസം. സൂര്യയില്‍ ഏതോ കോമഡി ഫിലിം.കുഞ്ഞമ്മയുടെ മകന്‍ നാലു വയസ്സുകാരന്‍ കുക്കുവിനു ആ സിനിമ കാണണം.മേഘമല്‍ഹാര്‍ ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഡയലോഗ്."അതങ്ങനെ കാണാന്‍ മാത്രം ഒന്നുമില്ല ചേച്ചീ, ബിജുമേനോനും സംയുക്തയും ചെറുതായിരുന്നപ്പോഴേ ഫ്രണ്ട്സ് ആയിരുന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ കണ്ടു മുട്ടി.അപ്പോള്‍ കുറെ നാള്‍ ബിജുമേനോന്‍ സംയുക്തയെ "കൊണ്ട് നടന്നു".പിന്നെ അവരങ്ങ് പിരിഞ്ഞു."ദൈവമേ എന്നൊന്ന് വിളിക്കാന്‍ പോലും ആവാതെ മിണ്ടാതിരുന്നപ്പോള്‍ അവന്‍ എന്‍റെ കൈയില്‍ നിന്നും റിമോട്ട് എടുത്തു സൂര്യയിലെത്തിയിരുന്നു.

എങ്ങനെയാവും ഈ കുഞ്ഞുങ്ങളില്‍ നിന്നും അവരുടെ ബാല്യം ഇത്ര വേഗം കൊഴിഞ്ഞു പോകുന്നത്?ഇഷ്ടപ്പെട്ട താരങ്ങള്‍ കേയ്നും ബാറ്റിസ്റ്റയും ആവുമ്പോള്‍ ഫേവറിറ്റ് ഡ്രസ്സ്‌ സോനാക്കലിയെന്നു വാശി വെയ്ക്കുമ്പോള്‍ തട്ടിന്‍പുറത്തെവിടെയോ കിടന്ന് ഊഞ്ഞാല്പ്പലക ചിതല് തിന്നുന്നുണ്ടാവും. വീതിക്കസവിന്റെ പാവാടയുലച്ചിലുകള്‍ തേങ്ങുന്നുണ്ടാവും .. ..

Monday, March 28, 2011

ചില പാട്ടോര്‍മ്മകള്‍

രാവിലെ ഉണര്‍ന്നെഴുനേറ്റു വരുമ്പോഴേ ചില പാട്ടുകള്‍ വന്നു ചുണ്ടില്‍ കയറിയങ്ങു പറ്റിപ്പിടിക്കും. ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഏതെങ്കിലും ആവും അത്.പക്ഷേ കുറച്ചു കഴിയുമ്പോഴെയ്കും പാടി പാടി മടുത്തു പോവാറും ഉണ്ട്. പലപ്പോഴും കാലഘട്ടങ്ങളെ കൂടി സമ്മാനിക്കും പാട്ടോര്‍മ്മകള്‍..

ചില റാഫി-കിഷോര്‍ -സൈഗാള്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ക്വാര്‍ട്ടേഴ്സിലെ മഞ്ഞു പുതച്ച തണുത്ത പ്രഭാതങ്ങളെ തിരിച്ചു പിടിക്കും.ഉണരുന്നത് അച്ഛന്‍റെ ചില ഈണങ്ങള്‍ കേട്ടു കൊണ്ടായിരിക്കും. അടുക്കളയില്‍ അമ്മയോടൊപ്പം ജോലി ചെയ്യുന്ന അച്ഛന്‍ എപ്പോഴും പഴയ പാട്ടുകള്‍ ആവും മൂളുക."സുഹാനി രാതും" "മേരെ നൈനയും" പതുക്കെ വന്നെന്നെ വിളിച്ചുണര്‍ത്തും.. ചെറിയ ശബ്ദത്തില്‍ റേഡിയോയും പാടുന്നുണ്ടാവും.

കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടകവീട്ടിലെ രാവിലെകള്‍ വല്ലാതെ തിരക്ക് പിടിച്ചതായിരുന്നു. ആദ്യം ആശാന്റെ കളരിയിലും പിന്നീട് സ്കൂള്‍ ലുമായി വിദ്യാഭ്യാസം ആരംഭിച്ച സമയം.എട്ടു മണിക്ക് സ്കൂള്‍ല്‍ എത്തണം.പേസ്റ്റ് പുരട്ടിയ ബ്രഷുമായി അലക്ക് കല്ലില്‍ കയറിയിരുന്നു സ്വപ്നം കാണുന്ന എനിക്ക് അടുക്കളയിലെ പാട്ടുകളും കുഞ്ഞുമോളുടെ വാശികളും അമ്മയുടെ വഴക്കുകളും മറ്റേതോ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പോലെയായിരുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്യുമ്പോഴാകും റേഡിയോ യില്‍ "അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്നു" .എന്തോ വല്ലാത്ത ചിരി വരും എനിക്കാ പാട്ട് ഇപ്പോള്‍ കേള്‍കുമ്പോള്‍ പോലും.പൊട്ടിച്ചിരിക്കുന്ന എന്നെ അച്ഛന്‍ അന്ന് ഇക്കിളിയാക്കി പിന്നെയും ചിരിപ്പിക്കുന്ന ഓര്‍മ. "ശാന്ത രാത്രി തിരു രാത്രി" എനിക്ക് ക്രിസ്മസ് ഓര്‍മകളെകാള്‍ കൂടുതലായി സതി ചേച്ചി ഗ്രൂപ്പ്‌ ഡാന്‍സ് പ്രാക്ടീസ് ചെയ്ത ദിവസങ്ങളെ കൊണ്ടു തരും."കാലി തൊഴുത്തില്‍ പിറന്നവനെ" കേള്‍ക്കുമ്പോള്‍ കുരുത്തോലയും കൊണ്ടു തിരിച്ചു വരുന്ന ഏലിയാമ്മ ടീച്ചര്‍ ന്‍റെ തലയില്‍ കൂടി കിടക്കുന്ന കവണിയെ ഓര്‍മ്മിപ്പിക്കും.."ഒരു മധുരക്കിനാവിലെ " തേന്‍ വണ്ട്‌ ഞാന്‍ എന്ന വരികളെ തെറ്റിച്ചു "തേന്‍ മണ്ട് ഞാന്‍ "എന്നു പാടുന്ന കുഞ്ഞുമോളെ തരും.(അവളുടെ വക തന്നെയാണ് 'നീ വരുവോളം "പാടാതിരിക്കുവാന്‍" എന്ന വരികളും..)

പെരുവന്താനത്തെ വലിയ മുറികള്‍ സമ്മാനിച്ച ഏകാന്ത നിമിഷങ്ങളില്‍ കൂടുതലായി വായനയും പാട്ടുകളും എന്നിലേക്കെത്തി.ഈണത്തേക്കാളും കൂടുതലായി പദ ഭംഗിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം.വയലാറിനെയും ഓ.എന്‍.വി യെയും കുറിച്ചു ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന അച്ഛന്‍ എന്നില്‍ അവരെ ദേവ തുല്യ സ്ഥാനമുള്ളവരാക്കി. ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ വരികള്‍ ഹൃദിസ്ഥമാക്കുന്ന എന്നെ കൂടുതല്‍ പാട്ടുകള്‍ കേള്‍പ്പിച്ചു വാശി പിടിപ്പിച്ചു.

പ്രണയത്തിന്റെ നാളുകളിലും കൂട്ടു വന്നു ചില പാട്ടുകള്‍."ഈ ജന്മമേകുന്നു ഞാന്‍" എന്നു ചെവിയോരത്ത് പാടിത്തന്ന കൂട്ടുകാരനെ ഈ ജന്മം ഇനി ഞാന്‍ കാണുമോ?"സുഖമോ ദേവി" കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ചോരയിറ്റുന്ന ചില നോവുകളെ തിരിച്ചു പിടിക്കും."താരും തളിരും മിഴി പൂട്ടുന്ന" ഭംഗിയില്‍ പാതി മയക്കത്തില്‍ പുത്തരി താളത്തില്‍ കൊത്തുന്ന ഒരാളുണരും .ഒപ്പം അല്ലി മലര്‍ക്കാവിലെയ്ക് പൂരം കാണാനുള്ള മുഴുമിപ്പിക്കാത്ത യാത്രയില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന നാടന്‍ വഴിയില്‍ ആ കുടക്കീഴില്‍ കിട്ടാതെ പോയ അഭയം എന്നെ പിന്നെയും പിന്നെയും നനയ്കും..

ഇന്നു രാവിലെ മുതല്‍ ഞാന്‍ "താരും തളിരും മിഴി" പൂട്ടുന്ന ഭംഗി കാണുകയായിരുന്നു. ഇതിനി എപ്പോള്‍ എന്നെ ഉപേക്ഷിച്ചു പോവുമെന്നറിയില്ല.ഭരതന്റെ വരികളുടെ മാന്ത്രിക സ്പര്‍ശത്തില്‍ ഇന്നത്തെ പ്രഭാതം ധന്യമാവുന്ന ലഹരിയിലാണ് ഞാന്‍...ഒപ്പം കൂടെയില്ലാത്ത ആ പ്രണയം തരുന്ന നോവിന്റെ വിങ്ങലിലും ...

Thursday, January 20, 2011

വെറുതേ...

പെരുംതച്ചന്‍ ഒരു നാട്ടില്‍ കുളം നിര്‍മ്മിക്കാന്‍ എത്തിയത്രേ..നാലു കരക്കാര്‍ക്കും നാലു ആകൃതിയിലുള്ള കുളം വേണം.അങ്ങനെ പെരുംതച്ചന്‍ നിര്‍മ്മിച്ച കുളത്തിന് നാലു കരയില്‍ നിന്നു നോക്കിയാലും നാല് ആകൃതി.. നമ്മുടെ ജീവിതങ്ങളും ഇങ്ങനെയല്ലേ?വായിക്കുന്ന കണ്ണുകള്‍ക്കനുസരിച്ച് രൂപാന്തരം പ്രാപിക്കുന്ന പ്രഹേളികകള്‍..