Sunday, October 30, 2011

"വാടകവീടുകള്‍"

വീടുകള്‍ എന്നത് അന്തിയുറങ്ങാനൊരിടം എന്നതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്‌. ഒരു വീട്ടിലും ഒരു പാട് നാളുകള്‍ താങ്ങാനുള്ള യോഗം കുട്ടിക്കാലം മുതല്‍കേ ഇല്ലാതിരുന്നത് കൊണ്ടാവണം എനിക്കെന്തോ വീടെന്നത്‌ അത്ര വലിയോരനുഭവം ആയി തോന്നാറില്ല.അല്ലെങ്കില്‍ അച്ഛനില്ലാത്ത വീട് വീടല്ലാതായത് കൊണ്ടുമാവണം.

ഓര്‍മ്മയിലെ ആദ്യത്തെ വീട് തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ന്റെ ക്വാട്ടെഴ്സ് ആണ്‌.പിന്നെ കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടക വീട്.. (എനിക്കേറ്റവും പ്രിയപ്പെട്ട വീട്).അച്ഛനോടൊപ്പം അവസാന നാളുകള്‍ കഴിഞ്ഞ പെരുവന്താനത്തെ ക്വാട്ടെഴ്സ്. പിന്നെ അമ്മയുടെ തറവാട്..

സ്വന്തമായി ഒരു വീട് എന്നതിന്റെ ആവശ്യകത അന്ന് മുതല്കായിരിക്കും അമ്മയ്ക്ക് തോന്നി തുടങ്ങിയത്. പക്ഷേ അച്ഛന്റെ ആകെയുള്ള നീക്കിയിരിപ്പ് എട്ടും പൊട്ടും തിരിയാത്ത ഞങ്ങള്‍ മൂന്നു പെണ്‍ ജന്മങ്ങള്‍ മാത്രം..:)

(പതിനെട്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ വെറും ആയിരം രൂപ മാത്രം ആയിരുന്നു പി.എഫ് ല്‍ അച്ഛന്റെ സമ്പാദ്യം. കൂട്ടിവെയ്ക്കുന്ന സ്വഭാവം ഇല്ലാതിരുന്ന പാവം.)

അച്ഛന്റെ ഇന്‍ഷ്വറന്‍സ് ആനുകൂല്യമായിക്കിട്ടിയ ഒരു ലക്ഷം രൂപയും പിന്നെ എങ്ങനെയൊക്കെയോ സ്വരൂപിച്ച കുറച്ചു പൈസയും ചേര്‍ത്തു അമ്മ ഇരുപതു വര്‍ഷം മുന്‍പാണ് രണ്ടു മുറിയോടൊപ്പം അടുക്കളയും സ്ടോറും ടോയ്ലെറ്റുകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് സ്വന്തമാക്കുന്നത്. പിന്നീട് ബെഡ് റൂം,ഹാള്‍ ഒക്കെയായി അതിനെ വലുതാക്കിയെടുത്തതും..

ജോലി ചെയ്യുന്നത് എവിടെയായാലും മാസത്തില്‍ ഒരിക്കല്‍ വീട് വിളിച്ചു കൊണ്ടിരുന്നു.അമ്മവിളി പോലെ..ഒരു രാത്രി മാത്രം ഉറങ്ങാനായി മാത്രമാണെങ്കില്‍ പോലും വീട്ടില്‍ എത്താതെ വയ്യായിരുന്നു...

ശനിയാഴ്ച വൈകിട്ട് ചെന്ന് കയറുമ്പോള്‍ അതെന്റെയും കൂടി വീടായിരുന്നു..ഞായറാഴ്ച രാവിലെ ഞാനവിടെ നിന്നും ഇറങ്ങുമ്പോള്‍ ആ വീട് എന്റേത് അല്ലാതായിക്കഴിഞ്ഞിരുന്നു...

Tuesday, October 11, 2011

വെറുതേ ഒരു സ്വകാര്യം

ഗൗരി,ഒരു വര്‍ഷമായില്ലേ തമ്മില്‍ കണ്ടിട്ട്?

അതേല്ലോ മാഷേ, എന്തൊക്കെയാ വിശേഷങ്ങള്‍?

സുഖമായി പോകുന്നു.അല്ല,നീ എന്നാ കല്യാണം കഴിക്കുക?

ങേ??എന്തോന്ന്?എന്നെ കെട്ടിച്ചു വിടാന്‍ നിനക്കെന്താ തിരക്ക്?

ഒന്നുമില്ലേ,കെട്ടാത്ത പെങ്കൊച്ചുങ്ങളോട് ചോദിക്കുന്ന ഒരു സ്ഥിരം കുശലം.അതന്നെ..

ശരി,അപ്പോള്‍ നിന്റെ കാര്യം എന്തായി?ആരെങ്കിലും മനസ്സില്‍ പിടിച്ചൊ?

മ്.അതില്‍ കാര്യമൊന്നുമില്ല.ഞാനൊരുത്തിയെ ഇഷ്ടമാണെന്ന് പറഞ്ഞു.പക്ഷേ എനിക്കും മുന്‍പേ എന്റെ കൂട്ടുകാരന്‍ പ്രോപോസ് ചെയ്തു കളഞ്ഞു. അവനും ഡൈവോഴ്സ് കിട്ടി ഫ്രീ ആയി നില്‍ക്കുന്നു. അവര്‍ രണ്ടു പേരും ഒരേ തൂവല്‍പ്പക്ഷികള്‍ ആയത്‌ കൊണ്ട്....

ങേ?ഡൈവോഴ്സ്?അപ്പോള്‍ അവളും?

അതേ.അതിനെന്താ?അങ്ങനെയൊരു കുട്ടിയെ കല്യാണം കഴിക്കാനാ എനിക്കിഷ്ടം. കാരണം പലപ്പോഴും അവരുടെ കുഴപ്പം കൊണ്ടൊന്നുമാവില്ല അങ്ങനെ സംഭവിക്കുന്നത്‌. നീ കണ്ടിട്ടില്ലേ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ എന്നൊക്കെയുള്ള പരസ്യങ്ങള്‍?

മ്..............
.........................................................................................................................................................................................................................................................................................................................................................................................................................................................
അല്ല,ആരൊക്കെയാ ഈ വര്‍ഷത്തെ സത്സംഗിനു പാടുന്നത്?

ഋഷി നിത്യ പ്രജ്ഞ,ശ്രീനിവാസ്,ശാലിനി ശ്രീനിവാസ് എല്ലാവരുമുണ്ട്‌.

ഗായത്രി ചേച്ചി വന്നില്ലേ?

ഇല്ലയില്ല.സത്യത്തില്‍ ഞാനുമവരെ അന്വേഷിച്ചിരുന്നു

ഡാ..ഡാ...അവരെന്റെ നാട്ടുകാരിയാണ് ട്ടോ....

മ്..അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ അവരും ഡൈവോഴ്സ് ചെയ്തു ന്ന് കേട്ടു. ശരിയാണോ?

അതേ..അതു കൊണ്ടാണോ നീ അവരെ പ്രത്യേകം അന്വേഷിച്ചത്?

ഹ ഹ ഹ.....അതും ഒരു കാരണം തന്നെ..

പക്ഷേ,അവര്‍ക്ക് നിന്നെക്കാള്‍ പ്രായം കാണുമല്ലോ?

ഓ..അതിനിപ്പോള്‍ എന്താ?ഗൗരി,വിവാഹ മോചനം നേടിയ,പ്രായമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഒരു നല്ല ജീവിതത്തിനുള്ള ചാന്‍സ് വളരെ കുറവായിരിക്കും ന്നാ കേട്ടത്.എനിക്ക് അങ്ങനെയുള്ള ഒരാള്‍ക്കൊരു ജീവിതം കൊടുക്കണം. ഒരു പാട് സന്തോഷിപ്പിക്കണം. വെറും വാചകമൊന്നുമല്ലഡേയ് .... ഞാന്‍ സീരിയസ്സാ...

(എന്റെ കൂട്ടുകാരന്‍ മുംബൈക്കാരന്‍ പങ്കജും ഞാനും തമ്മിലുള്ള ഒരു കുശലം.പങ്കജിന്റെ മനസ്സിലെ നന്മ ഓര്‍ത്തപ്പോള്‍ എഴുതിയെന്നു മാത്രം.ഏതു കാലത്തും നന്മയുള്ളവര്‍ അവശേഷിക്കും എന്ന ഒരു സമാധാന ചിന്ത പങ്കിടല്‍ )

Monday, October 10, 2011

"അത്തോളിയിലെ അമ്മ "




സഹയാത്രികരായ,അപരിചിതരായ ആളുകളോട് അങ്ങോട്ട്‌ ചെന്ന് പരിചയപ്പെട്ടു സൗഹൃദം സ്ഥാപിക്കുക എന്ന  പണ്ട് മുതലേ കൂടപ്പിറപ്പായ ശീലം മൂലം സാമാന്യം ഭേദപ്പെട്ട തരത്തില്‍ പണികള്‍ കിട്ടുകയും അതറിഞ്ഞ ഉറ്റ സുഹൃത്തുക്കള്‍ ഇനി വണ്ടിയില്‍ കയറിയാല്‍ മിണ്ടാതെയിരുന്നു കൊള്ളണം എന്ന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് വഴി, വഴിയേ കിട്ടുന്ന സുഹൃത്തുക്കളുടെ എണ്ണം വല്ലാതെ കുറഞ്ഞ്, ഏതാണ്ട് ഇല്ലാതെയായ അവസ്ഥയിലെത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ.. എങ്കിലും ഇപ്പോഴും ബസില്‍ അടുത്തിരിക്കുന്ന ആരെങ്കിലും മിണ്ടാനുള്ള കൊതിയോടെ എന്നെ നോക്കിയാല്‍ ഞാനാ നിരോധനാജ്ഞയൊക്കെ പാടെ മറന്നു പോകും..:(


ഇന്നലെ ബാംഗ്ലൂര്‍ കല്ലട ട്രാവെല്‍സ് ന്റെ സിറ്റി മാര്‍ക്കറ്റ്‌ ഓഫീസ് ല്‍ ഇരുന്ന് വൈകുന്ന ബസ്‌ നേയും ഇതു തന്നെ തെരഞ്ഞെടുത്ത എന്നെയും ശപിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ നിഷ്കളങ്ക മുഖവുമായി ആ അമ്മ എന്റെ അടുത്ത് വന്നിരുന്നത്. കൂടെ മകനും മരുമകളും അവരുടെ കുട്ടിയും (അതു മോനാണെന്ന്,മരുമകന്‍ അല്ലെന്ന് എനിക്കെങ്ങനെ മനസ്സിലായി എന്നൊന്നും ചോദിക്കരുത്..അങ്ങനെ തോന്നി)   "എനക്ക് അത്തോളീ പോകാനാ,ഇയ്യ് എങ്ങട്ടാ? " എന്ന ആദ്യ ചോദ്യം തന്നെ എനിക്കങ്ങു ക്ഷ പിടിച്ചു.  തനി നാട്ടിന്‍പുറത്തുകാരി  അമ്മ. "സ്വന്തായിട്ടാ പോക്ക്?" ങേ??? ഒരു നിമിഷം ഞാനൊന്ന് പകച്ചു. സ്വന്തമായിട്ടല്ലാതെ വാടകയ്ക് എങ്ങനെ പോകും? ഒരു പാട് വടക്കന്‍ കൂട്ടുകാരുണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ ഭാഷ മുന്‍പ് പരിചയിച്ചിട്ടുണ്ടായിരുന്നില്ല. 


പിന്നെ ഒരു മണിക്കൂര്‍ പറന്നു പോയത് അറിഞ്ഞതേയില്ല.  ആ അമ്മയുടെ കുടുംബ ചരിത്രം,രോഗ വിവരങ്ങള്‍, മകന്റെ വിശേഷങ്ങള്‍, ബാംഗ്ലൂര്‍ ലേ ഇടുങ്ങിയ ജീവിതം ("എമ്മാതിരി മനുഷ്യരാ ഈടെ?" വീണ്ടും ഞാന്‍ ധര്‍മ്മ സങ്കടത്തില്‍..ആളുകളുടെ സ്വഭാവത്തെയല്ല എണ്ണത്തെയാണ്   ഉദ്ദേശിച്ചതെന്നു പിന്നെ മനസ്സിലായി..!!!)


"ഇയ്യ്‌ പഠിക്യാ ആടെ?" പിന്നെ എന്തു വരെ പഠിച്ചു? വീട്ടിലാരൊക്കെയുണ്ട്‌? എവിടെയാ താമസം? ഒറ്റയ്കാണോ? കല്യാണം നോക്കണ്ടേ? എന്റെ ജാതകം വരെ ചോദിച്ചറിഞ്ഞു ആയമ്മ..


എട്ടരയായപ്പോള്‍ മടിവാളയ്കുള്ള കണക്ഷന്‍ ബസ്‌ എത്തിയെന്ന അറിയിപ്പും കേട്ടു ചാടിയെഴുനേറ്റ  എന്റെ കൈ പിടിച്ച് "സൂക്ഷിച്ചു പോകു മോളേ" എന്നു പറഞ്ഞു കണ്ണു നിറച്ച ആ അമ്മയുടെ പേരെന്തായിരുന്നു?അല്ലെങ്കില്‍ ലോകത്തിലെ അമ്മമാരുടെ പേരുകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം?