Tuesday, November 22, 2011

കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി

കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ മതി,ഏതോ ബമ്പര്‍ ലോട്ടറിയടിച്ചാലെന്ന പോലെ മനസ്സിങ്ങനെ തുള്ളിച്ചാടാന്‍.ചിലപ്പോള്‍ രാവിലെയുണര്‍ന്നു വാതില്‍ തുറന്നിറങ്ങുമ്പോള്‍ എന്നെ കാത്തെന്ന പോലെ മാങ്കൊമ്പില്‍ ചിലച്ചിരിക്കുന്ന കുഞ്ഞിക്കിളി, ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്നും എതിരേ വരാറുള്ള ചേച്ചിയുടെ മുഖത്തെ പുഞ്ചിരി, സ്കൂള്‍ ബസ്‌ ലേയ്ക് വലിച്ചും കൊണ്ടോടുന്ന അമ്മയുടെ കൈയില്‍ തൂങ്ങിക്കിടന്നും കള്ളച്ചിരി തരുന്ന പേരറിയാ കുട്ടി, ഫെഡറല്‍ ബാങ്ക് എ റ്റി എം ലെ സെക്യൂരിറ്റി ചേട്ടന്റെ സുപ്രഭാതം, ഓഫീസ് റിസപ്ഷനിലെ റോസ് ന്റെ "ഹായ് ചേച്ചീ,ഇന്നും നല്ല മിടുക്കിയായിട്ടാണല്ലോ" എന്ന സ്വാഗതം... ഇതൊക്കെ തന്നെ ധാരാളമാണ്‌ ഒരു ദിവസം സമ്പന്നമാകാന്‍.. :)

നല്ലൊരു വൈകുന്നേരമായിരുന്നു ഇന്നലെ.മുല്ലപ്പെരിയാറും മരണവും കൂടി പങ്കു വെച്ചെടുത്ത പകലിനു ശേഷം,വീട്ടിലെത്തി "രാത്രി ലില്ലികള്‍ പൂത്ത പോല്‍, ഒരു മാത്രയീ മിഴി മിന്നിയോ??" (ഇന്നലെ ചുണ്ടില്‍ കുടുങ്ങിയ പാട്ട്‌ അതായിരുന്നു.. വിശേഷിച്ചും "മാറുരുമ്മിയുറങ്ങുവാന്‍ മനസ്സ് പങ്കിടാന്‍" എന്ന വരികള്‍ ) കേട്ടു കേട്ടിങ്ങനെ കിടന്നപ്പോള്‍ "എന്തുവാ??" എന്ന ചോദ്യവുമായി കൂട്ടുകാരന്റെ വിളി കാതില്‍..കൊല്ലം സ്ലാന്ഗ് എനിക്കൊട്ടുമില്ലെങ്കിലും അതിനെ കളിയാക്കിയാണ് ഈ ചോദ്യം.രണ്ടേ രണ്ടു മിനിറ്റ് മാത്രം നീണ്ട സംഭാഷണത്തിന് ശേഷം ഫോണ്‍ വെച്ചു എങ്കിലും ആ കോള്‍ തന്ന സന്തോഷം പറയാന്‍ വയ്യ.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ്‌ വല്ലപ്പോഴും ചാറ്റ് ചെയ്യുന്ന ഒരു ചേട്ടനെ ഓണ്‍ ലൈന്‍ ല്‍ രണ്ടു ദിവസമായി കാണാത്ത വിവരം ഓര്‍മ്മ വന്നത്.വിളിച്ചു നോക്കിയപ്പോള്‍ തിരക്ക് പിടിച്ച ജോലിയുടെ തലവേദനകളെ കുറിച്ചൊക്കെ പറഞ്ഞു അദ്ദേഹം. ചുരുങ്ങിയ വാക്കുകളില്‍ വിശേഷം പറഞ്ഞു വെച്ച ശേഷം ഒരു നിമിഷത്തിനുള്ളില്‍ മൊബൈല്‍ ല്‍ വീണ്ടും അതേ കോള്‍. അദ്ദേഹത്തിന്‍റെ രണ്ടു വയസ്സുകാരന്‍ മകന് എന്നോട് സംസാരിക്കണം എന്ന്. എന്തൊക്കെയോ ചോദിച്ചു ആ വാവ. ആകെ മനസ്സിലായത്‌ "ചോറുണ്ടോ? ചായ കുടിച്ചോ?" ഇതു മാത്രം. ഞാന്‍ അങ്ങോട്ട്‌ ചോദിക്കുന്നതിനും ആശാന്‍ എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു,എനിക്കൊന്നും മനസ്സിലായില്ല എങ്കിലും.

ആ നിമിഷം എനിക്ക് തോന്നിയ സന്തോഷം എത്രയെന്നു ഞാനെങ്ങനെ വിവരിക്കും? എത്ര നിസ്സാരമെന്നു തോന്നാമെങ്കിലും ആ കുഞ്ഞിന്റെ ഇത്തിരി സ്നേഹം എന്റെ ഒരു രാത്രിയെ മുഴുവന്‍ പ്രകാശിപ്പിച്ചു നിര്‍ത്തിയെന്നതാണ് സത്യം..

Monday, November 21, 2011

"ഇവിടെയുണ്ടായിരുന്നു ഞാന്‍"


അപ്പോള്‍ ആ കാര്യത്തില്‍ ഒരു തീരുമാനമായി..ജല മരണം തന്നെയാണ് വിധിച്ചിരിക്കുന്നത് എന്ന്. മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടും,നാളെ പൊട്ടും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും ഇപ്പോള്‍ സംഗതി സീരിയസ് ആയിരിക്കുകയാണ്.

"ഇവിടെയുണ്ടു ഞാന്‍, എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മാത്രം മതി..

ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി..

ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി

ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?"

രാമചന്ദ്രന്‍ സര്‍ വളരെ സുന്ദരമായി ജീവന്റെ കൈയ്യൊപ്പിനെ കുറിച്ച് പറയുന്നുണ്ട് ഈ കവിതയില്‍.ആലോചിക്കാന്‍ വളരെ രസമുള്ള സംഗതിയാണ് അല്ലേ?ഇന്ന് രാത്രി ഞാന്‍ മരിച്ചു പോയാല്‍,ഞാനുണ്ടായിരുന്നു എന്നതിന് അടയാളമായി എന്താവും അവശേഷിക്കുക??

വെട്ടിപ്പിടിച്ച ഭൂമി സൈബര്‍ ലോകത്തിലാണ്.എന്തൊക്കെയോ കൂട്ടി വെച്ചതും ഇവിടെ തന്നെ. ഉള്ളിലുള്ളതൊക്കെ അതു പോലെ തുറന്ന് വെച്ചത് കൊണ്ടാവണം,ഒരു പാട് സൗഹൃദങ്ങള്‍,ബന്ധങ്ങള്‍ ഒക്കെ എഴുത്തു വഴി തന്നെ വന്നത്. ബാലിശമെങ്കിലും, കഴമ്പില്ലാത്തതെങ്കിലും ഞാനിവിടെയുണ്ടായിരുന്നു എന്നതിന് ഈ വരികള്‍ സാക്ഷി പറയും.

പിന്നെ നിങ്ങളില്‍ ഓരോരുത്തരുടെ മനസ്സിലെ ഓര്‍മ്മകളും....:)