Wednesday, April 25, 2012

ഇന്നലെ രാത്രിയില്‍ മഴ പെയ്തിരുന്നു..


രാത്രിയേറെ വൈകിയിരുന്നു. പുറത്തപ്പോഴും മഴയങ്ങനെ ഇരച്ചു പെയ്ത് കൊണ്ടിരുന്നു. ഒട്ടും മാന്യമല്ലാതെ തന്നെ ഇടിയും മിന്നലും ജനാലയിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കടന്നു വരുമെന്ന ഭീഷണ സ്വരത്തില്‍ കാറ്റ് ചില്ലുപാളികളില്‍ മുട്ടി വിളിച്ചിരുന്നു.


ചെവിയില്‍ ചേര്‍ത്തു വെച്ച ഇയര്‍ ഫോണില്‍ ഒരു ഹൃദയം നൊന്തു നൊന്തു പിടയുന്നുണ്ടായിരുന്നു. പുറത്തെ താളമേളങ്ങള്‍ക്കിടയിലും എന്‍റെതെന്നോ നിന്‍റെതെന്നോ വേര്‍തിരിച്ചറിയാത്ത താളത്തില്‍ ആയിരുന്നു ആ മിടിപ്പ്. മയക്കത്തിനിടയില്‍ നിന്നും ഞെട്ടിയുണര്‍ന്ന്  അമ്മയെ തിരയുന്ന  കുഞ്ഞിനെ പോലെ ഇടയ്ക്കിടെ നീയെന്നെ തിരഞ്ഞു കൊണ്ടേയിരുന്നു.. ഞാനരികിലുണ്ടെന്നു പറയുമ്പോള്‍ ഒരു നിശ്വാസത്തോടെ മിഴികള്‍ ചേര്‍ത്ത്,പതുക്കെ..... ചേര്‍ത്തു പിടിക്കാനും ചുമലില്‍ മെല്ലെ താളം പിടിച്ച് കൊണ്ട്, നെറുകയില്‍ ഉമ്മ തന്നുറക്കാനും മനസ്സിങ്ങനെ കുതറിപ്പാഞ്ഞു കൊണ്ടേയിരുന്നു.  


എന്‍റെ ശരീരം കത്തുന്നത് പോലെ തോന്നി. ഫോണിലൂടെ വന്നു തൊടുന്ന നിശ്വാസ ജ്വാലകള്‍ നിന്നെ പൊള്ളിക്കുന്നുണ്ടാവുമോ? 


നീയിടയ്ക്കു നടുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദു:സ്വപ്‌നങ്ങള്‍ മാത്രം വിരുന്നു വന്നിരുന്ന ദിവസങ്ങളിലൊന്നില്‍ തലയിണയുടെ അടിയില്‍ അമ്മ തിരുകിയ കൊന്തയെ ഓര്‍ത്തു ഞാന്‍ . വിശുദ്ധന്മാര്‍ കാവല്‍ നില്‍ക്കാതിരുന്നാലോ എന്നു ഭയന്നാവണം യക്ഷിയമ്മക്കാവിലെ ഭസ്മപ്പൊതികളും അമ്മ കൊന്തയ്ക്ക് കൂട്ടായി കരുതിയിരുന്നു. അര്‍ജ്ജുനന്‍ , ഫല്‍ഗുണന്‍ എന്നു ഞാന്‍ മനസ്സില്‍ ജപിച്ചു കൊണ്ടിരുന്നു. നിനക്ക് വേണ്ടി.. നിന്‍റെ നിദ്രയില്‍ കാവല്‍ നില്‍ക്കാന്‍ അറിയാവുന്ന മാലാഖമാരോടൊക്കെ കേണു കൊണ്ടേയിരുന്നു. എന്നിട്ടും നീ അസ്വസ്ഥനായിരുന്നു.


ഒരേ കിടപ്പില്‍ കിടന്ന് എന്‍റെ ശരീരം മരവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും നിന്‍റെ ഉറക്കത്തിനു ശല്യമാകുമോ എന്നു ഭയന്ന് ഞാന്‍ അതേ കിടപ്പില്‍ തന്നെ കിടന്നു. 


പുറത്തു മഴയപ്പോഴും അതേ പോലെ  പെയ്തു നിറയുന്നുണ്ടായിരുന്നു.

4 comments:

  1. പുറത്തു മഴയപ്പോഴും അതേ പോലെ പെയ്തു നിറയുന്നുണ്ടായിരുന്നു....

    ReplyDelete
  2. വിശുദ്ധന്മാര്‍ കാവല്‍ നില്‍ക്കാതിരുന്നാലോ എന്നു ഭയന്നാവണം യക്ഷിയമ്മക്കാവിലെ ഭസ്മപ്പൊതികളും അമ്മ കൊന്തയ്ക്ക് കൂട്ടായി കരുതിയിരുന്നു. അര്‍ജ്ജുനന്‍ , ഫല്‍ഗുണന്‍ എന്നു ഞാന്‍ മനസ്സില്‍ ജപിച്ചു കൊണ്ടിരുന്നു. നിനക്ക് വേണ്ടി.. നിന്‍റെ നിദ്രയില്‍ കാവല്‍ നില്‍ക്കാന്‍ അറിയാവുന്ന മാലാഖമാരോടൊക്കെ കേണു കൊണ്ടേയിരുന്നു. എന്നിട്ടും നീ അസ്വസ്ഥനായിരുന്നു.


    ഒരേ കിടപ്പില്‍ കിടന്ന് എന്‍റെ ശരീരം മരവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും നിന്‍റെ ഉറക്കത്തിനു ശല്യമാകുമോ എന്നു ഭയന്ന് ഞാന്‍ അതേ കിടപ്പില്‍ തന്നെ കിടന്നു.

    ReplyDelete
  3. പെയ്തു തീരാതെ .............

    ReplyDelete