Saturday, March 9, 2013

എന്തിനോ എന്തോ :(


ജീവിക്കാന്‍ ഇഷ്ടമാണ് ഇപ്പോഴും,നാളെയെന്നത് എനിക്കൊന്നും തരില്ലെന്നറിയാമെങ്കിലും (ഞാനൊന്നും പ്രതീക്ഷിക്കുന്നുമില്ലല്ലോ?). ഇന്ന് അനുഭവിക്കുന്നതിലും തീവ്രമാകും നാളെ എന്നെ കാത്തിരിക്കുന്ന അനുഭവങ്ങള്‍ എങ്കിലും ചുമ്മാ ജീവിക്കാന്‍ തോന്നും. 

നീയുണ്ടല്ലോ ഇവിടെ? 

നീ ശ്വസിക്കുന്ന അതേ വായു, നിന്നെ തലോടിയെത്തുന്ന അതേ കാറ്റ്, നീ കാണുന്ന അതേ നിലാവ് , നക്ഷത്രങ്ങള്‍ . ഇവയൊക്കെ എന്നെയും പുണരുമ്പോള്‍ നിന്‍റെ സാന്നിദ്ധ്യം ഞാനറിയും.

മരിച്ചു പോയാല്‍ , 

ഞാന്‍ മരിച്ചു കഴിഞ്ഞ്‌,എനിക്ക് നിന്നെ കാണണമെന്ന് തോന്നിയാലോ? പരലോകത്തിന്റെ നിയമങ്ങള്‍ ഈ ലോകത്തിലെക്കാള്‍ ക്രൂരമാണെങ്കിലോ? ഒരു പാട് അരുതുകളാല്‍ ഞാന്‍ അവിടെയും ബന്ധിതയായിപ്പോയെങ്കിലോ? മറ്റൊന്നും വേണ്ട, നീയറിയാതെ നിന്നെ കാണാനുള്ള അനുവാദം മാത്രം, അതും കൂടി നിഷേധിക്കപ്പെട്ടാലോ?

അല്ലെങ്കില്‍ ,

മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ നിന്നെ മറന്നു പോയാലോ? 
വേദനിപ്പിക്കുന്ന,പൊള്ളിക്കുന്ന ഈ ഓര്‍മ്മകള്‍ എന്തിനെന്നു ചോദിക്കരുത്. ആ വേദനയും നീ കാരണം ആകുമ്പോള്‍ വല്ലാത്ത സുഖം...:(

Saturday, March 2, 2013

"ഓര്‍മ്മയിലൊരു നിറകണ്‍ചിരി "





പഠനമൊക്കെ കഴിഞ്ഞങ്ങനെ ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഒരു എന്‍ ജി ഓ യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതും സുനാമി വന്നതും,ഞങ്ങള്‍ കുറെ പേരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിടുന്നതും . അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രകോപനവും കൂടാതെ തന്നെ കരുനാഗപ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെ വോളന്റിയര്‍ ആയ എന്നോട് കൂടും കുടുക്കയുമെടുത്ത് നേരെ നാഗപട്ടണം എന്ന സ്ഥലത്തേയ്ക്ക് വിട്ടോളൂ എന്ന് എന്റെ ടീച്ചേഴ്സ് പറഞ്ഞു .നാഗപട്ടണം എങ്കില്‍ നാഗപട്ടണം  അങ്ങനെയെങ്കില്‍ അങ്ങനെ എന്നും പറഞ്ഞു ബാഗും പായ്ക്ക് ചെയ്തു , ചലോ ചലോ നാഗപട്ടണം 


അവിടുത്തെ കാഴ്ചകളെ കുറിച്ച് എത്രയോ പേര്‍ വിവരിച്ചിരിക്കുന്നു? അത് കൊണ്ട് തന്നെ ഞാന്‍ മഞ്ജുവിനെ കുറിച്ച് മാത്രം പറയാം. 

കാരയ്ക്കലിനടുത്തു പൂമ്പുഹാര്‍ എന്ന സ്ഥലം. കണ്ണകിയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രസിദ്ധം. രണ്ടു ക്ലാസ്സുകള്‍ക്കിടയിലെ മൂന്നുമണി മുതല്‍ അഞ്ചു മണി വരെയുള്ള ഒഴിവുസമയത്ത് ക്യാമ്പിലെ കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയെന്നതായിരുന്നു എന്റെ പരിപാടി. അതിലൊരു കുട്ടിയായിരുന്നു മഞ്ജുവെന്ന ആറു വയസ്സുകാരി. സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ ആഘാതമൊന്നും ബാധിക്കാത്ത, എപ്പോഴും ചിരിച്ചു കൊണ്ട് എന്നോട് ചേര്‍ന്നിരിക്കുന്ന ഒരു മിടുക്കി. പക്ഷേ എന്തു ചോദിച്ചാലും ഒന്നും മിണ്ടില്ല. പകരം നാണിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നിരിക്കും. 

ഒരു ക്യാമ്പില്‍ അഞ്ചു ദിവസമാണ് ഞങ്ങള്‍ ചിലവഴിക്കുക. നാലാമത്തെ വൈകുന്നേരം മടങ്ങാന്‍ സമയം ഞാന്‍ എന്റെ കുട്ടിപ്പട്ടാളത്തിനോട് പറഞ്ഞു നാളെ കൂടിയേ ഞാന്‍ ഇവിടെയുണ്ടാവൂ,പിന്നെ വേറെ സ്ഥലത്ത് പോകണം എന്നൊക്കെ .ഒരു നിമിഷം  അവരൊക്കെ നിശബ്ദരായി നില്‍ക്കേ ഞാനെന്റെ ക്ലാസ്സിലേയ്ക്ക് നടന്നു 

പിറ്റേദിവസം മൂന്നുമണിയ്ക്ക് ഞാനെത്തുമ്പോള്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ മഞ്ജുവിനെ ഞാന്‍ കണ്ടില്ല . അവളെവിടെയെന്നു ചോദിച്ചപ്പോഴാണ് പലരും പലതും വിവരിക്കാന്‍ തുടങ്ങിയത് . പല ശബ്ദങ്ങളില്‍ നിന്നും വേര്‍തിരിചെടുക്കാനായത് ഇത്രമാത്രം . 

"അക്കാ,അവളുടെ അച്ഛനും അമ്മയും അനിയനും എല്ലാം മരിച്ചു പോയതാണ്. അവള്‍ക്കിപ്പോള്‍ ആരുമില്ല. സിസ്റ്ററമ്മയുടെ കൂടെയാണ് താമസം ."  പിന്നെയുമെന്തൊക്കെയോ .. 

അപ്പോഴേയ്ക്കും അവള്‍ ഓടിയെത്തി. അടുത്ത് പിടിച്ചിരുത്തുമ്പോള്‍ നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ വിഷമിച്ചു . 

അക്കാ പോകാതേ എന്ന് ബഹളം കൂട്ടുന്ന അവരോട് അമ്മയെ കണ്ടിട്ട് തിരിച്ചു വരാമെന്നൊരു കള്ളം പറയാന്‍ കരുതി വെച്ചിരുന്നെങ്കിലും മഞ്ജുവിനെ നോക്കിയപ്പോള്‍ പിന്നെയൊന്നും മിണ്ടാന്‍ തോന്നിയില്ല. 

റ്റാറ്റാ പറഞ്ഞ് പലവട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ടു നടന്നപ്പോള്‍ കണ്ടു പിന്നാലെ ഓടി വരുന്ന മഞ്ജു. ഒരു റബര്‍ പാവയെ എന്റെ കയ്യില്‍ വെച്ച് തന്നിട്ട് ആദ്യമായി അവള്‍ സംസാരിച്ചു. അത് ഞാന്‍ വാങ്ങണമെന്നും അവളെ എന്നും ഓര്‍ക്കാന്‍ വേണ്ടിയാണെന്നും ഒക്കെ. 

അവളെയോര്‍ക്കാന്‍ എനിക്ക് പാവയൊന്നും വേണ്ടായെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അവശ്യസമയത്തുപകരിക്കാതെ എന്നും എന്നെ ചതിക്കുന്ന വാക്കുകള്‍ അന്നും കൈയൊഴിഞ്ഞു . 

വീട്ടിലെത്തിയിട്ട്‌ ഷോക്കേയ്സിലെ എപ്പോഴും നോട്ടമെത്തുന്ന സ്ഥലത്ത് ആ പാവയെ എടുത്തു വെച്ചപ്പോള്‍ അവളുടെ ചിരിക്കുന്ന നിറഞ്ഞ കണ്ണുകള്‍ ഞാന്‍ കണ്ടു